ADVERTISEMENT

പുതിയ തീരനിയന്ത്രണ മേഖലാ (സിആർസെഡ്) വിജ്ഞാപനം കേന്ദ്രം പുറപ്പെടുവിച്ചത് 2019 ജനുവരിയിലാണ്. ആറുമാസത്തിനകം ഇതിന് അനുയോജ്യമായ തീരപരിപാലന പ്ലാൻ സംസ്ഥാനങ്ങൾ തയാറാക്കി വിജ്ഞാപനം നടപ്പാക്കണമെന്നായിരുന്നു നിർദേശം. കോവിഡിന്റെ പേരിൽ ആദ്യഘട്ടത്തിൽ വൈകിയെങ്കിലും 2021 ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നൽകിയ ഉറപ്പ് ആറുമാസത്തിനകം പ്ലാൻ തയാറാക്കുമെന്നായിരുന്നു. ആ ഉറപ്പു ലഭിച്ചശേഷം ഇപ്പോൾ 19 മാസം കഴിഞ്ഞിരിക്കുന്നു. പ്ലാൻ ഇപ്പോഴും അന്തിമമായിട്ടില്ല.

തീരജനതയെ സംബന്ധിച്ചിടത്തോളം ജീവിതത്തിനും ഉപജീവനത്തിനും നിർമാണത്തിനുമെല്ലാമുള്ള നിർണായക രേഖയാണ് തീരപരിപാലന പ്ലാൻ. സംസ്ഥാനത്തെ 10 തീരദേശ ജില്ലകളിലെ വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയും നിർമാണം, ടൂറിസം പ്രവർത്തനം, മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം എന്നിവയെല്ലാം ഈ പ്ലാനിനെ ആശ്രയിച്ചിരിക്കുന്നു.  2011ലെ സിആർസെഡ് വിജ്ഞാപന പ്രകാരമുള്ള പ്ലാനാണു സംസ്ഥാനത്തു നിലവിലുള്ളത്. പുതിയ വിജ്ഞാപനപ്രകാരമുള്ള പ്ലാൻ നിലവിൽ വരുമ്പോൾ, കൂടുതൽ ഇളവുകൾ തീരദേശവാസികൾക്കു ലഭിക്കേണ്ടതുണ്ട്. മാത്രവുമല്ല, പുതിയ പ്ലാൻ എന്തായിരിക്കുമെന്ന ആശയക്കുഴപ്പത്തിൽ തീരദേശത്തു വീടു നിർമാണത്തിനും മറ്റും മടിച്ചുനിൽക്കുന്നവർ ഒട്ടേറെയുണ്ട്.  

കേന്ദ്രം 2019 ജനുവരിയിൽ വിജ്ഞാപനമിറക്കിയെങ്കിലും മാർഗരേഖ സംസ്ഥാനത്തിനു ലഭിച്ചത് ആ വർഷം ജൂണിലാണെന്നാണു സംസ്ഥാന സർക്കാർ ന്യായീകരിച്ചത്. 2011 ജനുവരിയിലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ യുഡിഎഫ് സർക്കാർ പ്ലാൻ തയാറാക്കിയത് അഞ്ചുവർഷം സമയമെടുത്താണെന്ന കുറ്റപ്പെടുത്തലും സർക്കാർ നടത്തി. എന്നാൽ, പുതിയ വിജ്ഞാപനം വന്നിട്ട് ഇപ്പോൾ നാലു വർഷവും നാലുമാസവും കഴിഞ്ഞെന്ന കാര്യം കൂടി സർക്കാർ ഓർമിക്കണമെന്ന അഭ്യർഥനയാണു തീരദേശവാസികൾക്കുള്ളത്. 

നഗരസ്വഭാവമുള്ള ഏതാനും പഞ്ചായത്തുകളെ കൂടുതൽ ഇളവുള്ള സിആർസെഡ് മേഖലയിൽ ഉൾപ്പെടുത്താൻ സംസ്ഥാന തീരപരിപാലന അതോറിറ്റി നടത്തിയ ശ്രമം കാലതാമസത്തിനു കാരണമായെന്ന വസ്തുത തള്ളിക്കളയാനാവില്ല. 175 പഞ്ചായത്തുകൾക്കു പ്രയോജനം ലഭിക്കാൻ നടത്തിയ ആ നീക്കംകൊണ്ട് 66 പഞ്ചായത്തുകൾക്കെങ്കിലും ഗുണമുണ്ടായെന്നതും ചെറിയ കാര്യമല്ല. എന്നാൽ, ആ ഘട്ടം കഴിഞ്ഞിട്ടും പ്ലാൻ വൈകുന്നുവെന്നതാണു യാഥാർഥ്യം. കരടു പ്ലാൻ പ്രസിദ്ധീകരിച്ചത് ഒന്നരമാസം മുൻപാണ്. ഇതിൽ ജനങ്ങളുടെ അഭിപ്രായവും പരാതിയും കേൾക്കാനുള്ള പൊതു അദാലത്ത് എല്ലാ ജില്ലകളിലും പൂർത്തിയായിട്ടില്ല. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ഇനി ‌അദാലത്ത് നടക്കാനുള്ളത്. 

സിആർസെഡ് ബാധിക്കുന്ന ദ്വീപുകളുടെ സംയോജിത ദ്വീപു പരിപാലന പ്ലാൻകൂടി തയാറാക്കാനുണ്ട്. ഇവയെല്ലാം ചേർത്ത് കരടു പ്ലാനിൽ ഭേദഗതി വരുത്തിയാണ് പരിശോധനയ്ക്കായി നാഷനൽ സെന്റർ ഫോർ സസ്റ്റെയ്നബിൾ കോസ്റ്റൽ മാനേജ്മെന്റിനു സമർപ്പിക്കേണ്ടത്. പിന്നീടു വിദഗ്ധർ നടത്തുന്ന പരിശോധനയ്ക്കുശേഷം ആവശ്യമെങ്കിൽ ചില മാറ്റങ്ങൾ നിർദേശിച്ചേക്കാം. അനുമതി ലഭിച്ചാൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു പ്ലാൻ സമർപ്പിച്ച് അംഗീകാരം വാങ്ങണം. ഇത്രയേറെ കടമ്പകൾ അവശേഷിക്കുന്നതിനാൽ ഈ വർഷം പുതിയ പ്ലാൻ യാഥാർഥ്യമാകുമോ എന്ന ആശങ്ക തീരദേശവാസികൾക്കുണ്ട്.

പത്തു ജില്ലകളിലെ 245 പഞ്ചായത്തുകൾ, 36 മുനിസിപ്പാലിറ്റികൾ, 5 കോർപറേഷനുകൾ എന്നിവിടങ്ങളിലെ ജനങ്ങളുടെ ജീവിതവും ഉപജീവനവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ആ നിലയ്ക്കുള്ള അടിയന്തര പരിഗണന ഈ വിഷയത്തിനു നൽകേണ്ടതുണ്ട്. തീരപരിപാലന അതോറിറ്റി നടത്തുന്ന പ്രവർത്തനങ്ങളുടെ ആത്മാർഥതയിൽ സംശയമില്ലെങ്കിലും വിജ്ഞാപനം വന്ന് ആറുമാസത്തിനകം തയാറാക്കേണ്ടിയിരുന്ന തീരപരിപാലന പ്ലാൻ അഞ്ചാം വർഷത്തിലേക്കു നീളുന്നതിന് ഒരു ന്യായീകരണവുമില്ല. സാങ്കേതിക നടപടിക്രമങ്ങൾ എത്രയുംവേഗം തീർത്ത്, പ്ലാൻ അന്തിമമാക്കാനും പുതിയ വിജ്ഞാപനം സംസ്ഥാനത്തു നടപ്പാക്കാനും സർക്കാർ ഊർജിതമായി ഇടപെടണം. അപ്പോൾമാത്രമേ, മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പിന് അർഥമുണ്ടാകൂ.

English Summary : Editorial about Coastal Management Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com