എന്നു തീരും ഈ ചോരക്കളി

Mail This Article
ഏതു യുദ്ധവും ഒരു ദിവസമെങ്കിലും നേരത്തേ അവസാനിച്ചെങ്കിൽ എന്നാണ് ലോകമനഃസാക്ഷി ആഗ്രഹിക്കുന്നത്. എന്നാൽ, പുതിയ യുദ്ധമുഖങ്ങൾ തുറക്കാനും കൂടുതൽ പ്രദേശങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കാനുമുള്ള ത്വരയാണ് പലപ്പോഴും ദൃശ്യമാകുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലബനനിലേക്കും ഇസ്രയേൽ തുറന്ന യുദ്ധമുഖം.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം ഒരു വർഷം പൂർത്തിയാകാൻ ഇനി 10 ദിവസമേ ബാക്കിയുള്ളൂ. ഇതിനകം 41,495 മനുഷ്യർ അവിടെ മരിച്ചുവീണു. അതിൽ കൈക്കുഞ്ഞുങ്ങളും സ്ത്രീകളും മുതൽ പ്രായമേറിയവർ വരെയുണ്ട്. ഗാസയിലെ 23 ലക്ഷം ജനങ്ങളും യുദ്ധത്തിന്റെ ദുരിതത്തിലാണ്. വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ട ആ ജനത കൊടുംപട്ടിണിയിലും രോഗഭീതിയിലുമാണ് കഴിയുന്നത്. ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ എങ്ങുമെത്തിയിട്ടില്ല.
ഇതിനിടയിലാണ് ലബനൻകൂടി യുദ്ധഭൂമിയായത്. ഇതുവരെ ലബനനിലെ 1660 കേന്ദ്രങ്ങളിലാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. അറുനൂറിലേറെപ്പേർ കൊല്ലപ്പെടുകയും രണ്ടായിരത്തിലേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഹിസ്ബുല്ലയുടെ കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേൽ പറയുന്നതെങ്കിലും കൊല്ലപ്പെടുന്നതും പരുക്കേൽക്കുന്നതും ഭവനരഹിതരാകുന്നതും സാധാരണക്കാരാണ്. തെക്കൻ ലബനനിൽനിന്നു ജനങ്ങൾ വൻതോതിൽ ഒഴിഞ്ഞുപോവുകയാണ്. സിറിയയിലേക്കും പലായനം നീളുന്നുണ്ട്.
തുടർന്നുകൊണ്ടിരിക്കുന്ന ഗാസ യുദ്ധം അവസാനിപ്പിക്കണമെന്നു ലോകമൊന്നടങ്കം ആവശ്യപ്പെടുമ്പോൾ പുതിയൊരു യുദ്ധമുഖം കൂടി തുറക്കുന്ന ഇസ്രയേലിന്റെ ലക്ഷ്യം എന്താണെന്ന ആശങ്കയും ആകാംക്ഷയും എങ്ങും നിറയുന്നു. ഗാസ ആക്രമണം തുടങ്ങിയതോടെ രാജ്യത്തിന്റെ വടക്കൻ മേഖലയുടെ സുരക്ഷ അവഗണിക്കുന്നെന്ന വിമർശനം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നേരിടുന്നുണ്ട്. ഇതുണ്ടാക്കുന്ന രാഷ്ട്രീയ തിരിച്ചടി ഒഴിവാക്കാനുള്ള ശ്രമമാണ് ലബനൻ ആക്രമണമെന്നു ചില നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. ഏതുനിമിഷവും തിരിച്ചടിക്കപ്പെടാവുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് നെതന്യാഹുവിനു ചുറ്റുമുള്ളത് എന്നതു പരിഗണിക്കുമ്പോൾ അതിനു പ്രസക്തിയുണ്ട്. രാഷ്ട്രീയമായ നിലനിൽപിനുള്ള ഉപായമാണ് ലബനൻ ആക്രമണം എന്ന നിഗമനം ശക്തമാണ്.
മറുവശത്തു ഗാസയിൽ യുദ്ധം ഒരു വർഷം ആകാറാകുമ്പോഴും നെതന്യാഹു അവകാശപ്പെടുമ്പോലെ ഹമാസിനെ കീഴടക്കാൻ കഴിഞ്ഞിട്ടില്ല. ഇസ്രയേൽ നിഷ്കർഷിക്കുംവിധമുള്ള വ്യവസ്ഥകളോടെ സന്ധിസംഭാഷണവും സാധിച്ചിട്ടില്ല. ഹമാസിനു ശക്തിയും പിന്തുണയും നൽകുന്ന ഹിസ്ബുല്ലയെ ദുർബലപ്പെടുത്തിയാൽ ഗാസയിലെ കാര്യങ്ങൾ തങ്ങൾ ആഗ്രഹിക്കുംവിധം നടപ്പാക്കാൻ കഴിയുമെന്ന് ഇസ്രയേൽ കരുതുന്നുണ്ടാകാം. അങ്ങനെ ഇസ്രയേൽ ആഗ്രഹിക്കുംവിധമുള്ള ഉപാധികളിലേക്കു ഹമാസിനെ കൊണ്ടുവരാനുള്ള നീക്കമായും ലബനൻ ആക്രമണം വിലയിരുത്തപ്പെടുന്നു.
യുദ്ധത്തിലേക്ക് ഇറാൻകൂടി ഉൾപ്പെടാവുന്ന ഒട്ടേറെ സാഹചര്യങ്ങളും ഇതിനകം ഉടലെടുത്തു. ഹമാസിനും ഹിസ്ബുല്ലയ്ക്കും യെമനിലെ ഹൂതികൾക്കുമെല്ലാം പിന്നിൽ ഇറാനാണെന്നും അതിനാൽ ഇറാനിലേക്കുകൂടി യുദ്ധം വ്യാപിപ്പിക്കാൻ ഇസ്രയേൽ ആഗ്രഹിക്കുന്നുണ്ടെന്നും കരുതുന്നവരുണ്ട്. പ്രസിഡന്റായിരുന്ന ഇബ്രാഹിം റഈസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതിനു പിന്നിൽ ഇസ്രയേലിനെ ഇറാൻ സംശയിക്കുന്നുണ്ട്. ഹമാസിന്റെ മുൻ തലവൻ ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടത് ഇറാന്റെ അതിഥിയായി ടെഹ്റാനിൽ എത്തിയപ്പോഴാണ്. ഇറാൻ സൈന്യത്തിലെ ഖുദ്‌സ് വിഭാഗത്തിന്റെ മേധാവിയായിരുന്ന ഖാസിം സുലൈമാനിയെ 4 വർഷം മുൻപു വധിച്ചതും ഇസ്രയേൽ തന്നെ. ഇങ്ങനെ ഇസ്രയേലുമായി നിഴൽയുദ്ധത്തിൽനിന്നു നേർയുദ്ധത്തിലേക്കു ചുവടുമാറ്റാൻ ഇറാനുമുന്നിൽ ഒട്ടേറെ കാരണങ്ങളുണ്ട്. അതിന് അവരെ നിർബന്ധിതമാക്കാനുള്ള ഇസ്രയേലിന്റെ തന്ത്രങ്ങളിലൊന്നായും ലബനൻ ആക്രമണം വിലയിരുത്തപ്പെടുന്നു. ഇറാൻ രംഗത്തിറങ്ങിയാൽ അവിടത്തെ ആണവകേന്ദ്രങ്ങളെ ഇസ്രയേൽ ലക്ഷ്യമിടും എന്ന സൂചനയുമുണ്ട്.
രാഷ്ട്രീയവും സൈനികവും തന്ത്രപരവുമായ പലതരം കണക്കുകൂട്ടലുകളുടെ അനന്തരഫലമാണ് ലബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം. അത് ഒന്നുകിൽ നിലവിലെ ഗാസ യുദ്ധം നിർത്താനുള്ള അവസരം സൃഷ്ടിക്കാനാകാം. അല്ലെങ്കിൽ അതിനെ കൂടുതൽ വിപുലമാക്കാനും കൂടുതൽ രാജ്യങ്ങളെ യുദ്ധത്തിലേക്കു വലിച്ചഴയ്ക്കാനുമുള്ള കെണിയാകാം. രണ്ടാണെങ്കിലും ഇസ്രയേലിന്റെ പുതിയ ആക്രമണത്തിലും മരിച്ചുവീഴുന്നതു മനുഷ്യജീവനുകളാണ്. ഏതു യുദ്ധവും തുടങ്ങാൻ ഒരു നിമിഷം മതി. അത് അവസാനിപ്പിക്കാൻ പക്ഷേ, മാസങ്ങളോ വർഷങ്ങളോ എത്ര വേണ്ടിവരുമെന്നു പറയാനാകില്ല. ഏതു യുദ്ധവും വരുത്തിവയ്ക്കുന്ന നഷ്ടവും നാശവും ഒരാൾക്കും പരിഹരിക്കാൻ കഴിയുന്നതുമല്ല. ഓരോ ദിവസവും യുദ്ധത്തിൽ പൊലിയുന്ന ജീവൻ തിരിച്ചുനൽകാൻ ആർക്കാണു കഴിയുക? യുദ്ധവും ഹിംസയും ഒന്നിനുമുള്ള പോംവഴി അല്ലെന്നും സമാധാനവും സംഭാഷണവുമാണ് മനുഷ്യകുലത്തിന്റെ നിലനിൽപിനും മുന്നേറ്റത്തിനും ആധാരമെന്നുമുള്ള പാഠം മറക്കുന്നവർ ശേഷിപ്പിക്കുന്നതു തീരാമുറിവുകളും വേദനകളുമാകും. പശ്ചിമേഷ്യയുടെ മണ്ണിലേക്കു സമാധാനം മടക്കിക്കൊണ്ടുവരാൻ മുഴുവൻ ലോകവും കൊതിക്കുന്നു. അതു കാണാത്തവർ മനുഷ്യരാശിയുടെ ശത്രുക്കളാണ്.