ADVERTISEMENT

ട്രാക്കിൽ കുതിച്ചോടി ഫിനിഷ് ലൈൻ പിന്നിടുമ്പോൾ ഓരോ കായികതാരവും കേൾക്കാനാഗ്രഹിക്കുന്നത് കയ്യടികളുടെ ശബ്ദമാണ്. എന്നാ‍ൽ, സ്കൂൾ കായികമേളയിലൂടെ കേരളത്തിന്റെ അഭിമാനമായി മാറിയ കുട്ടികളോട് തുറന്ന യുദ്ധപ്രഖ്യാപനംതന്നെ നടത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ.  

കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികമേളയിൽ ചാംപ്യൻമാരെ നിർണയിച്ചതിലെ അപാകതകൾ ചോദ്യംചെയ്തു പ്രതിഷേധിച്ചതിന്, എറണാകുളം കോതമംഗലം മാർ ബേസിൽ, മലപ്പുറം തിരുനാവായ നവാമുകുന്ദ എന്നീ സ്കൂളുകൾക്കു നേരെയുണ്ടായ കേട്ടുകേൾവിയില്ലാത്ത അച്ചടക്കനടപടിയുടെ ഞെട്ടലിലാണ് കായികകേരളം. അടുത്തവർഷത്തെ സ്കൂൾ കായികമേളയിൽ ഈ വിദ്യാലയങ്ങളിലെ നൂറുകണക്കിനു കുട്ടികൾ മത്സരിക്കാൻ പാടില്ലെന്നു വിലക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.

നവംബറിൽ കൊച്ചിയിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപനച്ചടങ്ങിൽ പ്രതിഷേധമുയർത്തി എന്നതിന്റെ പേരിലാണ് ഈ സ്കൂളുകളിലെ കുട്ടികൾക്കു മത്സരവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മേളയിൽ ഓവറോൾ ചാംപ്യൻപട്ടത്തിനായി ജനറൽ സ്കൂളുകൾക്കൊപ്പം സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സ്പോർട്സ് ഡിവിഷൻ സ്കൂളുകളെയും പരിഗണിച്ച വിവാദമാണ് അന്നു പ്രതിഷേധത്തിനു കാരണമായത്.  

കായികമേളയുടെ തുടക്കം മുതൽ മത്സരങ്ങൾ അവസാനിക്കുന്നതുവരെ ജനറൽ സ്കൂളുകളുടെയും സ്പോർട്സ് ഡിവിഷനുകളുടെയും വെവ്വേറെ പോയിന്റ് പട്ടികയാണ് സംഘാടകർ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരുന്നത്. എന്നാൽ, സമ്മാനം പ്രഖ്യാപിച്ചപ്പോൾ ജനറൽ സ്കൂളുകളുടെ പട്ടികയിൽത്തന്നെ രണ്ടാംസ്ഥാനക്കാരായി തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് ‍ഡിവിഷന്റെ പേര് ഉൾപ്പെടുത്തി. അതോടെ, അതുവരെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന നവാമുകുന്ദ സ്കൂൾ മൂന്നാം സ്ഥാനത്തും മൂന്നാം സ്ഥാനത്തുണ്ടായിരുന്ന മാർ ബേസിൽ സ്കൂൾ നാലാം സ്ഥാനത്തുമായി. തുടർന്നാണ് ഈ സ്കൂളുകളിലെ കുട്ടികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. മുദ്രാവാക്യം വിളിച്ച് സമാപന വേദിക്കരികിലെത്തിയ കുട്ടികളെ പൊലീസ് ബലം പ്രയോഗിച്ചാണു നീക്കിയത്.

ഒളിംപിക്സ് മാതൃകയിൽ ആദ്യമായി സംഘടിപ്പിച്ച കായികമേളയിൽ ജനറൽ, സ്പോർട്സ് ഡിവിഷൻ വേർതിരിവില്ലെന്നു വിശദീകരിച്ചാണ് അന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പ്രതിഷേധം ശമിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ, മത്സരനിബന്ധനയിലുള്ള ഈ പ്രധാനമാറ്റം എന്തുകൊണ്ട് മുൻകൂട്ടി പ്രഖ്യാപിച്ചില്ല, സമാപനച്ചടങ്ങുവരെ ഔദ്യോഗിക വെബ്സൈറ്റിൽ വെവ്വേറെ പോയിന്റ് പട്ടിക നൽകിയത് എന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങൾക്കു മറുപടി നൽകാൻ വിദ്യാഭ്യാസ വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രശ്നപരിഹാരമുണ്ടായില്ലെങ്കിലും പ്രതിഷേധം പതിയെ അവസാനിച്ചെന്നു കരുതിയിരിക്കെയാണ് രണ്ടു മാസത്തിനുശേഷം അത്യപൂർവമായ അച്ചടക്കനടപടി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ് വിവാദങ്ങളെ വീണ്ടും ചൂടുപിടിപ്പിച്ചത്. പ്രതിഷേധിക്കാനുള്ള ജനാധിപത്യവ്യവസ്ഥയുടെ അവകാശമാണ് ഇതിലൂടെ ചോദ്യം ചെയ്യപ്പെട്ടത്.  

രണ്ട് ഒളിംപ്യൻമാരെയും 25 രാജ്യാന്തര അത്‌ലീറ്റുകളെയും നാടിനു സമ്മാനിച്ച കോതമംഗലം മാർ ബേസിലാണ് വിലക്ക് നേരിടുന്ന സ്കൂളുകളിലൊന്ന്. 18 മെഡലുകളുമായി സംസ്ഥാന മീറ്റിൽ വരവറിയിച്ചതിനു തൊട്ടുപിന്നാലെയാണ് നവാമുകുന്ദയെ സർക്കാർ അച്ചടക്കനടപടിയുടെ പേരിൽ തളർത്തിയത്. ഈ സ്കൂളുകളിൽ കായികപരിശീലനം നടത്തുന്ന ഒട്ടേറെ കുട്ടികളുടെ ഭാവിയാണ് ഇതുമൂലം പ്രതിസന്ധിയിലാകുന്നതെന്ന യാഥാർഥ്യം അധികൃതർ തിരിച്ചറിയുന്നില്ല. അടുത്തവർഷം സബ് ജില്ല മുതൽ ദേശീയതലംവരെയുള്ള സ്കൂൾ കായികമേളകളിൽ ഈ കുട്ടികൾക്കു മത്സരിക്കാനാകില്ല. കായിക നേട്ടങ്ങൾക്കായി വർഷങ്ങളായി വിയർപ്പൊഴുക്കുന്ന അവരുടെ കായികഭാവിതന്നെ അവസാനിക്കാൻ ഒരൊറ്റ വർഷത്തെ മത്സരവിലക്കു കാരണമായേക്കാം. അടുത്തവർഷം എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളെഴുതുന്ന ഈ സ്കൂളുകളിലെ കുട്ടികളുടെ ഗ്രേസ് മാർക്ക് പ്രതീക്ഷകളെയും തുടർപഠനത്തെയും ഇതു ബാധിക്കും. ദേശീയ മത്സരങ്ങളിൽ കേരളത്തിനു വലിയനേട്ടങ്ങൾ സമ്മാനിക്കുന്ന രണ്ടു സ്കൂൾ കായികകളരികളുടെ പ്രവർത്തനവും അവതാളത്തിലാക്കും.

കൗമാര കായികതാരങ്ങളുടെ കഠിനാധ്വാനത്തിന്റെ വിളവെടുപ്പുവേദിയാണ് ഓരോ വർഷത്തെയും സ്കൂ‍ൾ മീറ്റുകൾ. വിജയത്തിലേക്കുള്ള കുതിപ്പിൽ അവരുടെ വഴിമുടക്കരുതെന്നും സ്വപ്നങ്ങളെ തകർക്കരുതെന്നുമാണ് കായികപ്രേമികൾ ഇപ്പോൾ സർക്കാരിനോട് അഭ്യർഥിക്കുന്നത്. വിവാദമായ അച്ചടക്ക നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒളിംപ്യൻമാരടക്കം കായികരംഗത്തെ നമ്മുടെ അഭിമാനതാരങ്ങളും രംഗത്തെത്തിക്കഴിഞ്ഞു. കേരള മനസ്സാക്ഷിയുടെ വികാരത്തെ മാനിക്കുന്ന പുനഃപരിശോധന സർക്കാരിൽനിന്നുണ്ടാകാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണു കായികകേരളം.

English Summary:

Editorial about: Kerala school sports ban unfairly punishes students who protested irregularities in the state meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com