മണിപ്പുർ: വൈകി എത്തിയ തിരുത്ത്

Mail This Article
കഴിഞ്ഞ 21 മാസമായി കലാപക്കെടുതിയിലായിരുന്ന മണിപ്പുരിലെ മുഖ്യമന്ത്രി ബിരേൻ സിങ് ഒടുവിൽ രാജിവച്ചു. ഒരു ഭരണാധികാരി എങ്ങനെയാവരുത് എന്നതിന് ഉദാഹരണമായി മാറിയ അദ്ദേഹത്തിന്റെ രാജി ഇപ്പോഴെങ്കിലും സംഭവിച്ചല്ലോ എന്ന് ആശ്വസിക്കാം. എന്നാൽ, ഈ രാജി ഉത്തരമാവുകയല്ല, ചോദ്യങ്ങളുയർത്തുകയാണ് ചെയ്യുന്നത്.
2023 മേയിലാണ് മണിപ്പുരിൽ കലാപം തുടങ്ങിയത്. ഭൂരിപക്ഷ ജനവിഭാഗമായ മെയ്തെയ്കളെ പട്ടികവർഗമായി പ്രഖ്യാപിക്കാനുള്ള നടപടികൾക്കു സംസ്ഥാന സർക്കാരിനോടു നിർദേശിച്ചുള്ള മണിപ്പുർ ഹൈക്കോടതി വിധിക്കു പിന്നാലെയായിരുന്നു ഇത്. ഭൂമി അവകാശത്തർക്കങ്ങളും ലഹരിക്കൃഷിക്കെതിരായ നടപടികളും ഉപകാരണങ്ങളായി പറയപ്പെട്ടു.
മെയ്തെയ് – കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷം വംശീയമെന്നതിനപ്പുറം വർഗീയമാണെന്നും വിലയിരുത്തലുകളുണ്ടായി. ഇതിനകം കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെ ഇരുന്നൂറ്റൻപതിലേറെപ്പേർ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടു, ക്രൈസ്തവ ദേവാലയങ്ങളും വീടുകളുമുൾപ്പെടെ അഗ്നിക്കിരയാക്കപ്പെട്ടു. അറുപതിനായിരത്തിലേറെപ്പേർ വീടുവിട്ട് ഓടിപ്പോയി. ദുരിതാശ്വാസ ക്യാംപുകളിൽനിന്നുപോലും സ്ത്രീകളും കുഞ്ഞുങ്ങളും തട്ടിയെടുക്കപ്പെടുകയും കൊലചെയ്യപ്പെടുകയുമുണ്ടായി.
കലാപം തടയാൻ അടിയന്തര നടപടികളെടുക്കുന്നതിനു പകരം മെയ്തെയ് വിഭാഗത്തിന്റെ വക്താവെന്നപോലെ പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയെയാണ് മണിപ്പുരിൽ കണ്ടത്. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് നടപടികളെടുക്കാൻ കേന്ദ്ര സർക്കാരും തയാറായില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ചകൾ നടത്തി; മുഖ്യമന്ത്രിക്കു കേന്ദ്രം ഉപദേശകനെ നൽകി. സുരക്ഷാ നടപടികൾക്കായി യൂണിഫൈഡ് കമാൻഡ് ഉണ്ടാക്കുകയും ചെയ്തു. ഇതൊന്നും ഫലം കണ്ടില്ല; മനുഷ്യക്കുരുതി തുടർന്നുകൊണ്ടേയിരുന്നു. ഇത്രനാൾ നീണ്ട കലാപത്തിന് രാജ്യചരിത്രത്തിൽ മറ്റ് ഉദാഹരണങ്ങളില്ല.
പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ സംഘടനകളും മാത്രമല്ല, സുപ്രീം കോടതിപോലും ചോദ്യങ്ങൾ ഉന്നയിച്ചിട്ടും മണിപ്പുരിൽ സമാധാനം സാധ്യമാക്കാൻ ആത്മാർഥമായ ശ്രമത്തിനു കേന്ദ്രത്തിന്റെ നടപടിയുണ്ടായില്ല എന്നാണ് വ്യക്തമായത്. പ്രധാനമന്ത്രി ഒരു തവണപോലും മണിപ്പുർ സന്ദർശിക്കാൻ തയാറായില്ല. സംസ്ഥാനത്തെ സ്ഥിതിയെക്കുറിച്ച് അദ്ദേഹത്തിൽനിന്ന് ഒരു പരാമർശം വരാൻപോലും വൈകി.
മണിപ്പുരിൽ ക്രമസമാധാനം പൂർണമായി തകർന്നുവെന്നു വ്യക്തമായിട്ടും എന്തുകൊണ്ട് രാഷ്ട്രപതിഭരണം ഏർപ്പെടുത്തി കേന്ദ്രം നിയന്ത്രണമേറ്റെടുക്കാൻ തയാറായില്ലെന്നത് തുടക്കംമുതലേയുള്ള ചോദ്യമാണ്. ഭരണമുന്നണിക്കു നേതൃത്വം നൽകുന്നതു ബിജെപിയാണ്. ശരിയാണ്, രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയാലും സ്ഥിതി ശാന്തമായില്ലെങ്കിൽ പിന്നെന്തു ചെയ്യും എന്ന ചോദ്യമുണ്ടായിരുന്നു. അങ്ങനെയൊരു സാഹചര്യത്തിലേക്കു കാര്യങ്ങൾ എത്തിച്ചവരാണ് അതിന് ഉത്തരം പറയേണ്ടത്; അവർതന്നെയാണ് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതും.
ഗുജറാത്തിൽ കലാപമുണ്ടായപ്പോൾ അന്നത്തെ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ സമീപനത്തെക്കുറിച്ചു സുപ്രീം കോടതി നടത്തിയ പരാമർശം ഇവിടെ പ്രസക്തമാണ്. ബെസ്റ്റ് ബേക്കറി കേസിൽ 2004 ഏപ്രിൽ 12നു നൽകിയ ഉത്തരവിൽ കോടതി പറഞ്ഞു:
‘‘ബെസ്റ്റ് ബേക്കറിയും നിഷ്കളങ്കരായ കുഞ്ഞുങ്ങളും നിസ്സഹായരായ സ്ത്രീകളും കത്തിയെരിയുമ്പോൾ ‘അഭിനവ നീറോമാർ’ മറ്റെവിടെയോ നോക്കുകയായിരുന്നു; കുറ്റവാളികളെ രക്ഷിക്കുകയോ സംരക്ഷിക്കുകയോ വേണ്ടതെങ്ങനെയെന്ന് ആലോചിക്കുകയായിരുന്നിരിക്കാം. നെറിയില്ലാത്തവരുടെ കൈകളിൽ നിയമവും നീതിയും ഈച്ചകളായി മാറുന്നു. വേലിതന്നെ വിളവുകൾ വിഴുങ്ങാൻ തുടങ്ങിയാൽപിന്നെ ക്രമസമാധാനത്തിനോ സത്യത്തിനോ നീതിക്കോ രക്ഷയില്ല.’’ ഇരുപതു വർഷം മുൻപു കോടതി പറഞ്ഞ വാക്കുകളാണെങ്കിലും മണിപ്പുരിനെക്കുറിച്ചും അതുതന്നെ പറയാം.
ബിജെപിയുടെ രാഷ്ട്രീയ താൽപര്യങ്ങളാണ് പ്രശ്നങ്ങൾക്കു വഴിമരുന്നിട്ടതെന്ന വിമർശനങ്ങൾ നേരത്തേതന്നെ വന്നതാണ്. ഇപ്പോൾ മുഖ്യമന്ത്രിയുടെ രാജിതന്നെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ചപറ്റിയതിന്റെ പേരിലല്ല; ഇന്നു നിയമസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ കോൺഗ്രസ് തയാറെടുത്ത പശ്ചാത്തലത്തിലാണ്.
മണിപ്പുരിലെ സർക്കാരിനു ദേശീയ ജനാധിപത്യ സഖ്യത്തിലെ കക്ഷികളായ എൻപിപിയും ജെഡിയുവും പിന്തുണ പിൻവലിച്ചിരുന്നു. ബിരേൻ സിങ് രാജിവയ്ക്കാതെ പറ്റില്ലെന്നു നിലപാടെടുത്ത ബിജെപി എംഎൽഎമാർതന്നെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു. അപ്പോൾ, രാഷ്ട്രീയമായ പരാജയത്തിൽനിന്നു രക്ഷപ്പെടാൻ മാത്രമുള്ളതാണ് രാജി.
കേന്ദ്രത്തിനും മുഖ്യ ഭരണകക്ഷിക്കും പ്രശ്നപരിഹാരത്തിന് ആത്മാർഥമായ താൽപര്യമുണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രിയുടെ രാജി എത്ര മുൻപേ സംഭവിക്കേണ്ടതായിരുന്നു.
കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗുവാഹത്തി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജയ് ലാംബയുടെ നേതൃത്വത്തിൽ കമ്മിഷനെ നിയോഗിച്ചത് 2023 ജൂണിലാണ്. വേഗത്തിൽ അന്വേഷണം പൂർത്തിയാക്കാൻ കമ്മിഷനു സാധിച്ചില്ല. ഇപ്പോൾ, അടുത്ത മേയ് 20 വരെ സമയം നീട്ടിക്കൊടുത്തിരിക്കുകയുമാണ്. ഇതും ഭരണകൂടത്തിന്റെ സമീപനങ്ങളിലെ ആത്മാർഥതയെക്കുറിച്ചുതന്നെയാണ് ചോദ്യമുയർത്തുന്നത്. മണിപ്പുരിൽ സമാധാനമുണ്ടാകണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നത്. ഒരു ജനതയെ എക്കാലവും ദുരിതക്കയത്തിൽ നിർത്താൻ പാടില്ല.