ആ മഞ്ഞക്കുറ്റികൾ പിഴുതെറിയൂ

Mail This Article
വിശ്വാസ്യതയും സുതാര്യതയും ജനങ്ങളോടുള്ള പ്രതിബദ്ധതയുമൊക്കെയാണ് ഏതു ജനകീയ ഭരണകൂടത്തിന്റെയും കൊടിയടയാളങ്ങളെന്ന് കേരള സർക്കാർ മറന്നുപോകുന്നു. അല്ലെങ്കിൽ, ദീർഘകാലമായി ജനങ്ങളെ അനിശ്ചിതത്വത്തിലാക്കുകയും കേസുകളിൽ കുടുക്കുകയും ചെയ്തുപോന്ന സിൽവർലൈൻ പദ്ധതിയിൽ ഇങ്ങനെ വൃഥാ കടിച്ചുതൂങ്ങില്ലായിരുന്നു.
സിൽവർലൈൻ നടക്കില്ലെന്ന തിരിച്ചറിവിലേക്ക് എത്തിയിട്ടുണ്ടെങ്കിലും അത് ഉപേക്ഷിച്ചതായി തൽക്കാലം പ്രഖ്യാപിക്കില്ലെന്ന തീരുമാനത്തിലാണ് സംസ്ഥാന സർക്കാർ; ഈ പദ്ധതിയുടെ പേരിൽ ഇതിനകം നടന്ന അപഹാസ്യവും ക്രൂരവുമായ നാടകത്തിന്റെ തുടർച്ച. മെട്രോമാൻ ഇ.ശ്രീധരൻ പുതുതായി നിർദേശിച്ച സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയിലേക്കുള്ള ലൈൻ മാറ്റം സിൽവർലൈനിൽ റെയിൽവേയുമായുള്ള ചർച്ചയുടെ എല്ലാ വഴികളും അടഞ്ഞെന്നു മനസ്സിലായതോടെയാണെന്നു കരുതണം. പുതിയ പദ്ധതിയുടെ കാര്യത്തിൽ റെയിൽവേയുടെ പച്ചക്കൊടി ലഭിക്കുന്നതുവരെ കാത്തിരിക്കാനാണു സംസ്ഥാന സർക്കാർ തീരുമാനം.
കേന്ദ്രം സമ്മതിക്കുമെങ്കിൽ ബദൽ പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന രാഷ്ട്രീയ തീരുമാനം സ്വീകരിച്ചുകഴിഞ്ഞു. എന്നിട്ടും, ഇപ്പോഴും, സിൽവർലൈൻ ജനങ്ങളുടെ കാഴ്ചപ്പുറത്തുതന്നെ വയ്ക്കാനാണ് സർക്കാരിന്റെ ഭാവം. എതിർപ്പിന്റെ ഉച്ചസ്ഥായിയിലും ‘സിൽവർലൈൻ വരും കേട്ടോ’ എന്നു മുഖ്യമന്ത്രി ആവർത്തിച്ചിരുന്നത് ഓർമിക്കണം. എന്നാൽ, 2020 ജൂൺ 17നു സമർപ്പിച്ച വിശദപദ്ധതിരേഖ (ഡിപിആർ) പ്രകാരം പദ്ധതി പൂർത്തിയാകേണ്ട സമയമായിട്ടും റെയിൽവേ മന്ത്രാലയം അനുമതി നൽകാതിരുന്നതോടെ ഇനി ലഭിക്കില്ലെന്നു സർക്കാരിനു ബോധ്യമായിട്ടുണ്ട്. 2025–26ൽ ആണു പദ്ധതി പൂർത്തിയാകേണ്ടിയിരുന്നത്.
സർക്കാരിന്റെ സ്വപ്നപദ്ധതിയെന്നാണു സിൽവർലൈൻ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ആ പദ്ധതി സ്വപ്നത്തിൽനിന്നും പ്രഖ്യാപനത്തിൽനിന്നും കടലാസിൽനിന്നും ഉയരാത്തതിന്റെ കാരണം വ്യക്തമാണ്: അതു കേരളത്തിന്റെ സ്വപ്നമായിരുന്നില്ല! ഏതെങ്കിലുമൊരു വികസന പ്രവർത്തനം ജനങ്ങളുടെ പദ്ധതിയായി അംഗീകരിക്കപ്പെടണമെങ്കിൽ അക്കാര്യം ആദ്യംതന്നെ ജനങ്ങൾക്കു ബോധ്യപ്പെടണം. ഈ പ്രാഥമികതത്വം സർക്കാരിനോ അതിനെ നയിക്കുന്ന മുന്നണിക്കോ മനസ്സിലാക്കാനായില്ല എന്നതുതന്നെയാണ് വിരാമചിഹ്നം വീഴാൻ കാത്തുനിൽക്കുന്ന സിൽവർലൈൻ പദ്ധതിയും വ്യക്തമാക്കുന്നത്.
ഈ പദ്ധതിക്കുവേണ്ടി ജനം സഹിച്ചതിനു കണക്കില്ല. മനുഷ്യത്വരഹിതമായ നടപടികളാണ് പലയിടത്തുമുണ്ടായത്. സാമൂഹികാഘാത പഠനത്തിനെന്ന പേരിൽ നാടുനീളെ സർവേക്കല്ലിടാനിറങ്ങിയത് പലപ്പോഴും ജനങ്ങളുമായി നേരിട്ടുള്ള ഏറ്റുമുട്ടലായി മാറി. 190 കിലോമീറ്റർ ദൂരത്തിൽ 6300 കല്ലുകൾ സ്ഥാപിച്ചപ്പോഴേക്കും 60 കേസുകളിലായി അഞ്ഞൂറിലേറെപ്പേരെ പ്രതിചേർത്തിരുന്നു. സ്ത്രീകൾപോലും അറസ്റ്റിലായി ജയിലിൽ കഴിയേണ്ടിവന്നു. സ്വന്തം മണ്ണിൽനിന്നു കുടിയിറക്കപ്പെടുന്നതിനെതിരെ സമരം ചെയ്തതിനു മക്കളുടെ മുൻപിൽ മാതാപിതാക്കളെ വലിച്ചിഴച്ചു.
സാമൂഹികാഘാത പഠനം നടത്താനോ അതിരടയാളക്കല്ലിടാനോ അനുമതി നൽകിയിട്ടില്ലെന്നു പലവട്ടം കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. കല്ലിടാൻ കാണിച്ച തിടുക്കത്തിന്റെയും അതിന്റെ പേരിലുള്ള സംഘർഷത്തിന്റെയും പേരിൽ കോടതി തുടർച്ചയായി സർക്കാരിനെ വിമർശിച്ചു. എന്നാൽ, ഒരടിപോലും പിന്നോട്ടുവയ്ക്കാൻ വിസമ്മതിച്ച സർക്കാർ, പ്രകോപനങ്ങൾ തുടരുകയാണു ചെയ്തത്. പദ്ധതിക്കു കേന്ദ്രാനുമതി ലഭിക്കുന്നതിനു മുൻപ് എന്തിനാണ് ഈ തിടുക്കമെന്നു ഭരണമുന്നണിയിൽപെട്ടവർപോലും സർക്കാരിനോടു ചോദിച്ചതാണ്.
പഴയപദ്ധതി ഉപേക്ഷിച്ചെന്ന പ്രഖ്യാപനം വരാതെ മഞ്ഞക്കുറ്റികൾ ഉൾപ്പെടെ സിൽവർലൈൻ വിതച്ച ആശങ്ക മാറില്ല. മഞ്ഞക്കുറ്റി സ്ഥാപിച്ച ഭൂമി ക്രയവിക്രയം ചെയ്യുന്നതിൽ ഇപ്പോഴും ആശങ്കകളുണ്ട്. സിൽവർലൈൻ വിരുദ്ധ സമരത്തിനെതിരെ എടുത്ത കേസുകളും നിലവിലുണ്ട്. 100 കോടിയിലധികം രൂപ ഇതിനകം സിൽവർലൈനിന്റെ പഠനത്തിനും ഓഫിസ് പ്രവർത്തനത്തിനുമായി ചെലവിട്ടിരിക്കുന്നു. ജനത്തിന്റെ നികുതിപ്പണം ഇങ്ങനെ വെള്ളത്തിൽ കളഞ്ഞതിനും സർക്കാർ മറുപടി പറയേണ്ടിവരും.
സ്വപ്നപദ്ധതി ഉപേക്ഷിച്ചുവെന്നു പറയാനുള്ള ജാള്യം സർക്കാരിനുണ്ടായിരിക്കാം. പുതിയ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ നിലനിർത്തേണ്ടതു തിരഞ്ഞെടുപ്പിലേക്കു കടക്കുന്ന ഘട്ടത്തിൽ രാഷ്ട്രീയാവശ്യവുമായിരിക്കാം. എന്നാൽ, ജനങ്ങളുടെമേൽ അനാവശ്യമായി ചുമത്തിയ കേസുകൾ റദ്ദാക്കാനും ഇതിന്റെ പേരിൽ നൂറുകണക്കിനു കുടുംബങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്കു പരിഹാരം കാണാനുമുള്ള ബാധ്യത സർക്കാരിനുണ്ട്. ഇതിനുമുന്നോടിയായി ഏറ്റവും അടിയന്തരമായി വേണ്ടത് പദ്ധതി പിൻവലിച്ചെന്നു കേരളത്തോടു പറയാനുള്ള കേവല മാന്യതതന്നെയാണ്.