കണ്ടെത്തലുകളുടെ സിപിഎം കോൺഗ്രസ്

Mail This Article
സംഘടനയിലും തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലും പാർട്ടി നേരിടുന്ന പ്രതിസന്ധികളും അവയ്ക്കുള്ള പരിഹാരക്കുറിപ്പടിയും വീണ്ടും സ്വയം ഓർമിപ്പിച്ചും ശക്തിപ്പെടാൻ ശ്രമിക്കുമെന്നു വീണ്ടും പ്രതിജ്ഞ ചെയ്തുമാണ് സിപിഎമ്മിന്റെ 24–ാം കോൺഗ്രസ് മധുരയിൽ സമാപിച്ചത്. പുതിയ ജനറൽ സെക്രട്ടറിയായി എം.എ.ബേബി തിരഞ്ഞെടുക്കപ്പെട്ടതിൽ കേരള ഘടകത്തിന് അഭിമാനിക്കാം; ഇ.എം.എസ്.നമ്പൂതിരിപ്പാടിനും പ്രകാശ് കാരാട്ടിനുശേഷം പാർട്ടിയുടെ അമരത്തേക്കു കേരളത്തിൽനിന്നൊരാൾ എത്തുന്നു.
കൂടുതൽ പ്രതിസന്ധിയിലേക്കു താഴാതെ പാർട്ടിയെ പിടിച്ചുനിർത്തുകയെന്നതാണ് ബേബിക്കു മുന്നിലുള്ള ആദ്യവെല്ലുവിളി. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ സംഘടനാപരമായി അടിത്തറ ഇല്ലാതാവുകയും പരസഹായമില്ലാതെ തിരഞ്ഞെടുപ്പുവിജയങ്ങൾ അസാധ്യമാവുകയും ചെയ്യുന്ന സ്ഥിതിയിലേക്കു പാർട്ടി എത്തിയിട്ട് കുറെ വർഷമായി.
നയസമീപനങ്ങളിലെ പിഴവുകൾക്കൊപ്പം സംഘടനാപരമായ ദൗർബല്യങ്ങളും ഈ അവസ്ഥയ്ക്കു കാരണമായെന്നതു പുതിയ കണ്ടെത്തലല്ല. പ്രസ്ഥാനം ജനങ്ങളിൽനിന്ന് അകന്നുപോയെന്നും തിരുത്തൽശ്രമങ്ങൾ വിജയിക്കുന്നില്ലെന്നും പാർട്ടിതന്നെ വിലയിരുത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ തത്വാധിഷ്ഠിത പ്രായോഗികതയ്ക്ക് ഊന്നൽ നൽകിയ സീതാറാം യച്ചൂരിയുടെ നയസമീപനങ്ങളിലെ ശരി മനസ്സിലാക്കിവന്നപ്പോഴേക്കും പാർട്ടിക്കു ദേശീയ രാഷ്ട്രീയത്തിൽ സംസാരശക്തി ഏറക്കുറെ നഷ്ടപ്പെട്ടിരുന്നു. മതനിരപേക്ഷ, ജനാധിപത്യ രാഷ്ട്രീയത്തിന്റെ പക്ഷത്തുള്ള കക്ഷികളുമായി ധാരണയോടെ മുന്നോട്ടുപോകുകയെന്ന നിലപാടിലേക്കു പാർട്ടിയെ എത്തിക്കാൻ യച്ചൂരി ഏറെ അധ്വാനിച്ചതാണ്. അത്തരം നിലപാടുകാർക്കു പാർട്ടിയിൽ സ്ഥാനം വേണോയെന്നു സംശയിച്ചവരുൾപ്പെടെ ഇപ്പോൾ വിശാല പ്രതിപക്ഷ വേദിയുടെ ആവശ്യകത എടുത്തുപറയുന്നു എന്നതുതന്നെ വലിയ മാറ്റമാണ്.
ദേശീയമായുള്ള വിശാല പ്രതിപക്ഷവേദി തിരഞ്ഞെടുപ്പു കാലത്തേക്കു മാത്രമാകാതെ സാംസ്കാരിക, സാമൂഹിക മേഖലകളിലെ സമരങ്ങളിലേക്കും വ്യാപിപ്പിച്ച് മതനിരപേക്ഷ നിലപാട് ബലവത്താക്കണമെന്ന് മധുരയിലെടുത്ത തീരുമാനത്തെ പ്രായോഗികതയുടെ തെളിച്ചമുള്ളതെന്നു വിശേഷിപ്പിക്കുന്നവരുണ്ട്.
സമീപനത്തിലെ മാറ്റത്തെ കാലത്തിനൊത്ത രീതിയിൽ പ്രയോഗത്തിലെത്തിക്കുക എന്നത് പൊളിറ്റ്ബ്യൂറോയിലെ വിജു കൃഷ്ണനുൾപ്പെടെ ചെറുപ്പക്കാരായ പുതുമുഖങ്ങളും നേരിടാൻ പോകുന്ന വെല്ലുവിളിയാണ്. നേതൃനിരയിൽ തുടർച്ചയ്ക്കൊപ്പം മാറ്റവും ഉറപ്പാക്കാൻ പ്രായപരിധി വ്യവസ്ഥ ഏതാണ്ടു കർശനമായിത്തന്നെയും എന്നാൽ യാന്ത്രികമായല്ലാതെയും നടപ്പാക്കാൻ സാധിച്ചിട്ടുണ്ട്. ദീർഘകാലമായി പാർട്ടിയുടെ ദേശീയമുഖങ്ങളായ പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടും ഉൾപ്പെടെയാണ് നേതൃസമിതികളിൽനിന്നു വിരമിക്കുന്നത്. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനും പി.കെ.ശ്രീമതിക്കുമുൾപ്പെടെ പ്രായവ്യവസ്ഥയിൽ ഇളവുനൽകിയിട്ടുമുണ്ട്.
പാർട്ടിയിലെ തെറ്റുകൾ തിരുത്താൻ ഇതുവരെ സ്വീകരിച്ച നടപടികൾ ഫലപ്രദമായില്ലെന്ന തുറന്ന വിമർശനമാണ് പാർട്ടി കോൺഗ്രസ് അംഗീകരിച്ച സംഘടനാ റിപ്പോർട്ടിലുള്ളത്. തെലങ്കാനയിൽ പാർട്ടിയിലെ മുഖ്യപ്രശ്നം അഴിമതിയാണെന്നു മറയില്ലാതെ പറയുന്ന റിപ്പോർട്ട് കേരളത്തിൽ അടുത്തകാലത്ത് പാർട്ടി നേരിട്ട ആരോപണങ്ങളെക്കുറിച്ചു മൗനം പാലിക്കുന്നു.
സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ചു പാർട്ടി കോഓർഡിനേറ്റർ കാരാട്ടുതന്നെ ആശങ്ക പ്രകടിപ്പിച്ചതാണ്. കരിമണൽ കമ്പനിയുമായുള്ള പണമിടപാടിന്റെ കേസിൽ പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ടതിനെ പ്രതിരോധിക്കാൻ പാർട്ടിതന്നെ രംഗത്തെത്തുകയും ചെയ്തു.
കരിമണൽ പണമിടപാടു കേസിലെ കുറ്റപത്രം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതും ആശാ വർക്കർമാരുടെ സമരത്തെ എൽഡിഎഫ് സർക്കാർ നേരിടുന്ന രീതിയെക്കുറിച്ച് ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ ചോദ്യങ്ങളുയർത്തിയതും പാർട്ടി കോൺഗ്രസിന്റെ അന്തരീക്ഷത്തെ പ്രതികൂലമായി സ്വാധീനിച്ചെന്നതു കാണാതിരിക്കാനാവില്ല.
അപ്പോൾ, പാർട്ടിയുടെ ശേഷിക്കുന്ന ശക്തികേന്ദ്രമായ കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റേതു മാതൃകാഭരണമാക്കി എടുത്തുകാട്ടി പാർട്ടി കോൺഗ്രസ് പ്രമേയം പാസാക്കിയതിന്റെ യുക്തി ചോദ്യം ചെയ്യപ്പെടുക സ്വാഭാവികം.
മുൻകാലങ്ങളിൽ ദേശീയ രാഷ്ട്രീയ ഗതിനിർണയത്തിൽ ഇടതുപക്ഷത്തിനും അതിൽതന്നെ സിപിഎമ്മിനും വ്യക്തമായ പങ്കുണ്ടായിരുന്നു. സംശുദ്ധരാഷ്ട്രീയത്തിന്റെ പക്ഷത്തെന്നതും ദേശീയമായി അവരുടെ രാഷ്ട്രീയമൂല്യം ഉയർത്തിനിർത്തി. ഇപ്പോൾ തങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നതിന്റെ കാരണങ്ങൾ സിപിഎമ്മിനു നന്നായി അറിയാം. അതിന്റെ സൂചനകൾ പാർട്ടി കോൺഗ്രസ് പരിഗണിച്ച രേഖകളിലുണ്ട്. രാജ്യത്തെ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളിൽ വന്ന മാറ്റത്തെക്കാൾ തങ്ങളുടേതായ തെറ്റുകളും അവ ചൂണ്ടിക്കാണിക്കപ്പെടുമ്പോൾ സ്വീകരിച്ചുപോന്ന നിഷേധാത്മക നിലപാടുകളുമാണ് പാർട്ടിയെ ദുർബലമാക്കിയതെന്നു വ്യക്തമാണ്.
ആരോഗ്യം വീണ്ടെടുക്കുകയെന്ന അടിയന്തര ലക്ഷ്യത്തിലെത്താനുള്ള നല്ല നടപ്പിനായി പാർട്ടി കോൺഗ്രസ് പല നിർദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. നിർദേശങ്ങൾ പാലിക്കാൻ പാർട്ടിയിലുള്ളവർ ഉത്സാഹിക്കുമോ അതോ അവ അടുത്ത പാർട്ടി കോൺഗ്രസിലും ആവർത്തിക്കാൻ അവസരമുണ്ടാക്കുമോ എന്നാണ് കാണേണ്ടത്.