ADVERTISEMENT

സഹനത്തിന്റെയും പീഡാനുഭവങ്ങളുടെയും ഈ ദുഃഖവെള്ളിയാഴ്ച ഏകാന്തമായ കുറെ വിലാപങ്ങൾകൂടി നാം കേൾക്കുന്നു. എല്ലാവരുമുണ്ടായിട്ടും ആരുമില്ലാതെപോയവർ; ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ടവർ... നമ്മുടെ സർക്കാർ ആശുപത്രികൾ രോഗികളുടെ മാത്രമല്ല, ചികിത്സയ്ക്കെത്തിച്ചശേഷം ബന്ധുക്കൾ കയ്യെ‍ാഴിഞ്ഞവരുടെ കൂടി സങ്കടത്താവളമായിത്തീർന്നിരിക്കുന്നു.

മടങ്ങിപ്പോകാനിടമില്ലാതെ വാർഡുകളിലും മറ്റുമായി കഴിയുന്ന 70 പേരെങ്കിലും ഇപ്പോൾ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ മാത്രമുണ്ടെന്നതു കുറ്റബോധത്തോടെ, തലതാഴ്ത്തി മാത്രമേ നമുക്കു കേൾക്കാനാവൂ.

ഇതു മെഡിക്കൽ കോളജുകളി‍‍ലെ മാത്രം കണക്കാണെന്നുകൂടി ഓർമിക്കണം. മറ്റ് ആശുപത്രികളിലും സ്ഥാപനങ്ങളിലുമായി അനാഥരായി കഴിയുന്നവരുടെ എണ്ണം എത്രയോ കൂടുതലായിരിക്കും. ഇത്രയുംപേർ സംസ്ഥാനത്തെ ആശുപത്രികളിൽ ഉപേക്ഷിക്കപ്പെടുന്നുവെന്നത് ഒരു പരിഷ്കൃത സമൂഹത്തിൽ കേൾക്കേണ്ട വാർത്തയേയല്ല.  

ഉറ്റവരുണ്ടായിട്ടും അനാഥരായിപ്പോകുന്നവരുടെ വിലാപം നമ്മുടെ മെഡിക്കൽ കോളജുകളിൽ വിങ്ങിനിൽക്കുന്ന വാർത്ത കേരളം മലയാള മനോരമയിൽ വായിച്ചത് ഇക്കഴിഞ്ഞ വിഷു ദിവസമാണ്. മക്കളെ കണി കാണാൻ കാത്തിരിക്കുന്നവരുടെ ആ നെ‍ാമ്പരം അതു വായിച്ചവരെ‍ാക്കെയും ഹൃദയത്തിലേറ്റുവാങ്ങി. തിരുവനന്തപുരം മെഡിക്കൽ കോളജിലാണു കൂടുതൽ പേരുള്ളത്. മറ്റു പല മെഡിക്കൽ കോളജുകളിലും സമാനമായ ഏകാന്തസങ്കടങ്ങൾ ഒരിക്കലും വരാത്തവരെ കാത്തിരിക്കുന്നു...  

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപേക്ഷിക്കപ്പെട്ട 42 പേരുടെ വാർത്ത മനോരമ 2022 ഡിസംബറിൽ പുറത്തുകൊണ്ടുവന്നതോടെ ആരോഗ്യവകുപ്പ് എല്ലാ സർക്കാർ ആശുപത്രികളിലും കണക്കെടുപ്പു നടത്തി 250 പേരെയാണു കണ്ടെത്തിയത്. മാതാപിതാക്കളെ മക്കൾ സംരക്ഷിക്കാത്തതുമായി ബന്ധപ്പെട്ട് പതിനയ്യായിരത്തിലേറെ കേസുകൾ അപ്പോൾ സംസ്ഥാനത്തുണ്ടായിരുന്നു. ചികിത്സയ്ക്ക് എത്തിച്ചശേഷം ബന്ധുക്കൾ തിരികെക്കൊണ്ടുപോകാത്ത ആ 250 പേരുടെ നിസ്സഹായവസ്ഥയെക്കുറിച്ച് മലയാള മനോരമ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെകൂടി അടിസ്ഥാനത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയുണ്ടായി.  

ആരോരുമില്ലാതെ ഇപ്പോൾ മെഡിക്കൽ കോളജുകളിലുള്ളവരെ ഏറ്റെടുക്കാൻ അനാഥമന്ദിരങ്ങൾക്കു കത്തെഴുതി കാത്തിരിക്കുകയാണ് ആശുപത്രി അധികൃതർ. മുൻപ് ആശുപത്രി സൂപ്രണ്ട് അഭ്യർഥിക്കുന്നതനുസരിച്ച് അനാഥമന്ദിരങ്ങൾ ആശുപത്രികളിലെ നിരാലംബരെ ഏറ്റെടുക്കുകയായിരുന്നു പതിവ്. ഇപ്പോൾ സാമൂഹികനീതി വകുപ്പിന്റെ അനുമതി കൂടി വേണം. സംസ്ഥാനത്തു നിലവിൽ അഞ്ഞൂറിലധികം അനാഥാലയങ്ങളിലായി 32,000 പേരെങ്കിലും അന്തേവാസികളായി ഉണ്ടെന്നാണു കണക്ക്. തിരക്കു കൂടിയതിനാൽ പുതിയ ഏറ്റെടുക്കലുകൾ കുറവാണ്.  

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വയോജന കേന്ദ്രങ്ങളുള്ള സംസ്ഥാനം കേരളമാണെന്നാണു റിപ്പോർട്ട്. കേരളത്തിലെ വയോജന പരിചരണകേന്ദ്രങ്ങളിലെ അന്തേവാസികളുടെ എണ്ണം കഴിഞ്ഞ കുറച്ചുവർഷംകെ‍ാണ്ടുതന്നെ ഇരട്ടിയോളമായി. ഇവരിൽ മിക്കവരുടെയും മക്കൾ ജീവിച്ചിരിക്കുന്നുണ്ടെന്നുകൂടി ഓർക്കണം. സ്വത്തെല്ലാം കൈക്കലാക്കിയശേഷം മക്കൾ ഇറക്കിവിട്ട മാതാപിതാക്കൾ ഒട്ടേറെയുള്ള നമ്മുടെ വയോജനസദനങ്ങൾ മൂല്യരഹിതമായ ഈ കാലത്തിന്റെ ദുഃഖസാക്ഷ്യങ്ങൾ കൂടിയല്ലേ? വളർത്തിവലുതാക്കി ജീവിതം നൽകിയവർക്ക് അനാഥവാർധക്യമാണോ മക്കൾ തിരിച്ചുനൽകേണ്ടത് ?  

ആശുപത്രിയിൽ അനാഥമായി മരിച്ചെന്ന വിവരം അറിയിച്ചാൽപോലും എത്താത്ത ബന്ധുക്കൾ പിന്നീട് മരണ സർട്ടിഫിക്കറ്റിനായി എത്തുന്നതും നാം കണ്ടുപോരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഇത്തരത്തിൽ നടതള്ളിയ 15 രോഗികളുടെ ബന്ധുക്കൾ, മരണശേഷമെത്തി സർട്ടിഫിക്കറ്റ് വാങ്ങിപ്പോയെന്നാണ് അധികൃതർ പറയുന്നത്. സ്വത്തോ ബാങ്ക് അക്കൗണ്ടിൽ പെൻഷൻ തുകയോ ബാക്കിയുണ്ടെങ്കിൽ ‘പരേതരെ’ തേടി ബന്ധുക്കൾ എത്തും.

സ്ഥലപരിമിതിയും രോഗീബാഹുല്യവും മൂലം ബുദ്ധിമുട്ടുന്ന സർക്കാർ ആശുപത്രികൾ നേരിടുന്ന വലിയ വെല്ലുവിളിയാണ് ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന രോഗികൾ. ഇവരുടെ പുനരധിവാസം ഏകോപിപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെയും ആരോഗ്യവകുപ്പിലെയും ഉദ്യോഗസ്ഥരടങ്ങിയ സമിതിയെ 2022ൽ നിയോഗിക്കുകയുണ്ടായി.  

പ്രായാധിക്യവും രോഗവും അലട്ടുന്ന രക്ഷിതാക്കളെ മക്കളും അവകാശികളും ആശുപത്രികളിലും മറ്റും ഉപേക്ഷിക്കുന്നതു ചെറുക്കാനുള്ള നിയമം വേണ്ടവിധം നടപ്പാക്കുന്നില്ലെന്ന വിമർശനം ഗൗരവമുള്ളതാണ്. ജീവിതസന്ധ്യയിൽ അനാഥത്വത്തിലും ഏകാന്തതയിലുമാകുന്നവരുടെ ദുർവിധി കേരളത്തിന്റെയാകെ സങ്കടമാണ്. ഉറ്റവരാൽ ഉപേക്ഷിക്കപ്പെടുന്ന നിരാലംബരുടെ നിലവിളി ഉയരുമ്പോൾ  നവോത്ഥാനത്തെക്കുറിച്ചും നവകേരളത്തെക്കുറിച്ചുമെ‍ാക്കെ കെ‍ാട്ടിഘോഷിക്കാൻ നമുക്കെന്ത് അർഹതയാണുള്ളത് ?

English Summary:

Kerala's Hospital Abandonment Crisis: A State's Shame

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com