പാടേരുവിന്റെ അതിർത്തി മേഖലകളായ കൊട്ടപാടേരു, പന്ത്രണ്ടാം മൈൽ സ്റ്റോൺ അടക്കമുള്ള സ്ഥലങ്ങളാണ് കടത്തൽ കേന്ദ്രങ്ങൾ. പാടേരുവിൽനിന്ന് 50 കിലോമീറ്ററിലധികം ദൂരമുണ്ട് അവിടേക്ക്. പാടേരുവിൽ മുറിയെടുത്ത് ഇതിന്റെ സാധ്യതകൾ തേടി. പാടേരു സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരൻ പൊലീസിനു രഹസ്യ വിവരങ്ങൾ നൽകുന്ന ഒരാളെ പരിചയപ്പെടുത്താമെന്നേറ്റു. അയാൾ വിചാരിച്ചാൽ ചില ചെറിയ കൃഷിയിടങ്ങൾ കാണാനായേക്കുമെന്നും എക്സൈസ് ജീവനക്കാരൻ പറഞ്ഞു.
Read: കേരളത്തിന്റെ കഞ്ചാവിടങ്ങൾ– അന്വേഷണ പരമ്പര
വിനായക് (യഥാർഥ പേരല്ല) വർഷങ്ങളായി കഞ്ചാവുകൃഷി നടത്തി ഒടുവിൽ റെയ്ഡിനിടെ പൊലീസ് പിടിയിലായ ആളാണ്. ഇപ്പോൾ പൊലീസിനു വിവരം നൽകുന്ന ഇൻഫോർമറാണ്. പാടേരുമാർക്കറ്റിൽ പച്ചക്കറിക്കച്ചവടവുമുണ്ട്. വിനായകിന്റെ കൊട്ടപാടേരുക്കാരനായ സുഹൃത്തു സഹായിച്ചാൽ ചില ചെറിയ കഞ്ചാവുതോട്ടങ്ങൾ കാണാനായേക്കും. രാത്രി എട്ടുമണിക്ക് എത്താമെന്നറിയിച്ച് വിനായക് മടങ്ങി.
രാത്രിയോടെ വിനായകും സുഹൃത്തും ലോഡ്ജിലെത്തി. രണ്ടുപേരും വഴികാട്ടികളാകാൻ തയാർ. പക്ഷേ, ഞങ്ങളുടെ ജീൻസുപോലുള്ള വേഷം പറ്റില്ല. പാടേരുവിലെ ഒരു ചെറിയ കടയിൽനിന്ന് ഇരുവരും ചേർന്നു തിരഞ്ഞെടുത്ത ആന്ധ്രമുണ്ടും ഷർട്ടും ധരിച്ച് ഞങ്ങൾ ഒപ്പംകൂടി. വിശാഖപട്ടണത്തുനിന്നു വിളിച്ച ടാക്സിക്കാരനെ വിട്ട് ഒരു ജീപ്പു പിടിച്ചു. കൊട്ടപാടേരുവിലേക്കു പോകുന്ന വഴികളിൽ വീടുകൾ തീരെ കുറവാണ്. റോഡിന് ഇരുവശത്തും വനം.
Read: ഭാമിനി... ആന്ധ്രയിൽ വിരിയുന്ന ലഹരിയുടെ കൂമ്പ്
മൂന്നാറിലെയോ പൊൻമുടിയിലെയോ കാലാവസ്ഥയാണ് പാടേരുവിലും കൊട്ടപാടേരുവിലും. ഭൂപ്രകൃതിക്കും സമാനതകളുണ്ട്. റോഡിൽനിന്ന് ഉള്ളിലേക്കുള്ള മണ്‍പാതയിൽ ജീപ്പു നിര്‍ത്തി നടത്തം ആരംഭിച്ചു. വിനായകിന്റെ കയ്യിലെ ചെറിയ ടോർച്ചിന്റെ വെട്ടത്തിൽ നാലു കിലോമീറ്ററോളം നടത്തം. പിന്നീട് അൽപം വിശ്രമം. വീണ്ടും നടത്തം. വിനായകനും സുഹൃത്തിനും വളരെ പരിയമുള്ള സ്ഥലങ്ങളാണ്. ചിരിച്ചും കഥപറഞ്ഞുമൊക്കെയാണ് നടത്തം. എന്താണു സംഭവിക്കുന്നതെന്നറിയാതെ ഞങ്ങളും. ഒടുവിൽ ഒരു അരുവിയുടെ കരയിലെത്തി വിശ്രമം. പനയോല മേഞ്ഞ, ചുറ്റും മറയ്ക്കാത്ത ഒരു ചെറിയ ഷെഡുണ്ട്. അവിടെ രാവിലെ വരെ കാത്തിരിക്കണം.
Read: നക്സലുകൾ ഭരിക്കുന്ന പാടേരു; കഞ്ചാവിന്റെ വിളഭൂമി
രാവിലെ വിനായകൻ വിളിച്ചുണർത്തി. ചെറിയൊരു കടവുപോലുള്ള സ്ഥലം. അരുവിയിലെ പാറക്കൂട്ടം കടന്ന് അക്കരയ്ക്കു പോയ സുഹൃത്തു തിരികെ വന്നാൽ നമുക്കും പോകാമെന്ന് വിനായകൻ. അൽപസമയം കഴിഞ്ഞപ്പോൾ അരുവിയുടെ അക്കരെനിന്നു വിനായകന്റെ സുഹൃത്ത് അനുകൂല സിഗ്നൽ നൽകി. അരുവി കടന്നു ചെറിയ കയറ്റം കയറിയെത്തിയതു മഞ്ഞുനിറഞ്ഞ ഒരു താഴ്‌വരയിൽ. അകലെ കാണുന്ന താഴ്‌വാരത്തിൽ വലിയ തോതിൽ കഞ്ചാവുകൃഷിയുണ്ടെന്നും അനുമതിയില്ലാതെ അങ്ങോട്ടു കടക്കാനാകില്ലെന്നും വിനായകൻ പറഞ്ഞു.
മറ്റൊരു വഴിയിലൂടെ എതിർദിശയിലേക്ക് അരമണിക്കൂർ നടന്നു. തീരെ ചെറിയ ഒരു ആദിവാസി ഗ്രാമം. കുടിലുകൾക്കിടയിൽ ചില ഓടിട്ട വീടുകളുണ്ട്. എല്ലാം കഞ്ചാവിന്റെ വരവോടെയുണ്ടായ മാറ്റമാണ്. ആദിവാസി മേഖലയിൽ ഇപ്പോൾ ഡിഷ് ടിവിക്ക് ഒരുപാട് ആവശ്യക്കാരാണ്. ചെറുപ്പക്കാർക്കിടയിൽ ബൈക്കിനും വലിയ പ്രിയംവന്നു. കൊട്ടപാടേരുവിൽ ചില ബൈക്ക് വർക്ക്ഷോപ്പുകൾപോലും പുതുതായി ആരംഭിച്ചിട്ടുണ്ടെന്നു വിനായക് പറയുന്നു. കഞ്ചാവുതോട്ടത്തിലും മറ്റും പണിയെടുക്കുന്ന യുവാക്കൾക്ക് 8000 രൂപ മുതൽ 10,000 രൂപവരെ പ്രതിഫലമായി ലഭിക്കുന്നുണ്ട്.
ചില വയസായ ആദിവാസി സ്ത്രീകൾ കുടിലുകൾക്കുള്ളിൽനിന്നു ഞങ്ങളെ എത്തിനോക്കി. വിനായക് എന്തോ തെലുങ്കിൽ പറഞ്ഞു. ഒരു കൃഷിയിടത്തിലൂടെ നടന്നുചെന്നെത്തിയത് ഒരു ചെറിയ കഞ്ചാവു തോട്ടത്തിൽ. അൻപതോളം തൈകളുണ്ട്. പല വീടുകളിലും ഇത്തരം ചെറിയ തോട്ടങ്ങളുണ്ട്. നക്സലൈറ്റുകൾ വലിയ തോട്ടങ്ങൾ നടത്തുമ്പോൾ ഇടത്തരം കഞ്ചാവുവിൽപനക്കാരെ ലക്ഷ്യമിട്ടാണ് ഈ ചെറിയ തോട്ടങ്ങൾ. വലിയ രീതിയിൽ കൃഷിചെയ്യാൻ നക്സലുകൾ അനുവദിക്കാറില്ല. അരുവി വരെ വന്നശേഷം വിനായകന്റെ സുഹൃത്ത് തിരികെപ്പോയി. ഞങ്ങൾ പാടേരുവിലേക്കും..
നാളെ: ഇടുക്കി പഴയ ഇടുക്കിയല്ല; കമ്പത്തുനിന്ന് കയറുന്ന ലഹരി