Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപിക്ക് ഇന്ധനമേകി മേഘാലയ കോൺഗ്രസിൽ എംഎൽഎമാരുടെ കൂട്ടരാജി

Meghalaya

ഷില്ലോങ്∙ മാർ‌ച്ചിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മേഘാലയയിൽ ഭരണകക്ഷിയായ കോൺഗ്രസിൽ കൂട്ടരാജി. രണ്ട് മന്ത്രിമാരടക്കം എട്ട് സിറ്റിങ് എംഎൽഎമാർ രാജിവച്ചതോടെ സർക്കാർ സാങ്കേതികമായി ന്യൂനപക്ഷമായി. എൻപിപിയിൽ ചേരുമെന്ന് രാജിവച്ചവർ അറിയിച്ചു. മാർച്ച് ആറിനാണു നിയമസഭാ കാലാവധി തീരുന്നത്. കോൺഗ്രസിലെ പടയൊരുക്കം, മേഘാലയ ഭരണം കണ്ണുവച്ചിട്ടുള്ള ബിജെപിയുടെ സ്വപ്നങ്ങൾക്ക് ഇന്ധനമേകും.

മന്ത്രിമാരായ സ്നിയവലാങ് ധർ, കമിങോൻ വൈബോൺ, മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ റൊവെൽ ലിങ്ദോ, പ്രെസ്റ്റോൻ ടിൻസോങ്, ഗെയിറ്റ്‌ലാങ് ധർ എന്നിവരാണ് കോൺഗ്രസിൽനിന്ന് രാജിവച്ചത്. പ്രാദേശിക പാർട്ടി യുഡിപിയിലെ റെമിങ്ടൻ പൈൻഗ്രോപ്, കോൺഗ്രസിനെ പിന്തുണയ്ക്കുന്ന സ്വതന്ത്രൻമാരായ സ്റ്റെഫാൻസൻ മുഖിം, ഹോപ്ഫുൾ ബാമൻ എന്നിവരാണ് രാജി സമർപ്പിച്ച എംഎൽഎമാർ. 

ഇതോടെ, 60 അംഗ നിയമസഭയിൽ 29 എംഎൽഎമാരുണ്ടായിരുന്ന സർക്കാരിന്റെ അംഗബലം 24 ആയി. എങ്കിലും സ്വതന്ത്രരുടെ പിന്തുണയുള്ളതിനാൽ മുകുൾ സാങ്മ സർക്കാരിന് ഭരണത്തിൽ തുടരാനാകും. 17 സ്വതന്ത്രർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, കൂടുതൽ ഭരണപക്ഷ എംഎൽഎമാരുമായി ചർച്ചകൾ നടക്കുകയാണെന്നു നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) അധ്യക്ഷൻ കോൺറാഡ് സാങ്മ വ്യക്തമാക്കി. 

മുകുൾ സാങ്മയുടെ നേതൃത്വത്തോട് അസംതൃപ്തിയുള്ളവർ ഇനിയും സർക്കാരിലുണ്ടെന്ന് രാജിവച്ച നേതാവ് പ്രെസ്റ്റോൻ ടിൻസോങ് പറഞ്ഞു. കോൺഗ്രസ്, ബിജെപി, എൻപിപി എന്നീ പാർട്ടികളാണ് മേഘാലയയിൽ മുഖ്യമായുള്ളത്. ബിജെപിയോടും കോൺഗ്രസിനോടും താൽപര്യമില്ലാത്തവർക്കുള്ള അഭയകേന്ദ്രമാണ് എൻപിപി. 15 വര്‍ഷമായി കോണ്‍ഗ്രസാണ് ഭരിക്കുന്നത്. പക്ഷേ നേട്ടമൊന്നുമില്ല. കന്നുകാലി കശാപ്പ് നിരോധനം ഉൾപ്പെടെയുള്ള നടപടികൾ ബിജെപിയുടെ സാധ്യതകൾക്കു വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. 

എന്നാൽ, മേഘാലയ ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാനുള്ള തീവ്രയജ്ഞത്തിലാണ് ബിജെപി. അടുത്തിടെ, ഷില്ലോങ്–നോങ്സ്റ്റോയ്ൻ–രോങ്ജെങ്–ടോറ റോഡിന്റെ ഉദ്ഘാടനത്തിനായി സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, വലിയ പ്രഖ്യാപനങ്ങളാണ് നടത്തിയത്. 

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 4,000 കിലോമീറ്ററോളം ദേശീയപാതയ്ക്കായി 32,000 കോടി രൂപയും പുതിയ 15 റെയിൽവേ ലൈനുകൾക്കായി 47,000 കോടിയോളം അനുവദിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ എണ്ണിപ്പറഞ്ഞു. മേഘാലയയെ രാജ്യത്തെ ഒന്നാം നമ്പർ വിനോദസഞ്ചാര കേന്ദ്രമാക്കി വളർത്തുമെന്ന പ്രഖ്യാപിച്ച മോദി, ഇതിനായി 100 കോടി രൂപയാണ് കേന്ദ്രം വകയിരുത്തിയെന്നും അറിയിച്ചു.