Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി മോദിയുടെ മേഘാലയ സന്ദർശനം

Narendra Modi

ഷില്ലോങ് ∙ വടക്കുകിഴക്കൻ സംസ്ഥാനക്കാർക്കായി നടപ്പാക്കിയ ഭരണപരിഷ്കാരങ്ങളും വികസനപ്രവർത്തനങ്ങളും എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി മേഘാലയയിൽ. ഷില്ലോങ്–നോങ്സ്റ്റോയ്ൻ–രോങ്ജെങ്–ടോറ റോഡിന്റെ ഉദ്ഘാടനത്തിനായി സംസ്ഥാനത്തെത്തിയ മോദി, ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തി മാറ്റം കൊണ്ടുവരികയെന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി.

മേഘാലയയിലെ പ്രധാന നഗരങ്ങളായ ഷില്ലോങ്ങും ടോറയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാത, സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഉണർവേകുന്നതാണ്. ഈ പാത യാഥാർഥ്യമായതോടെ ഇരു നഗരങ്ങൾക്കും ഇടയിലുള്ള യാത്രാസമയം ഗണ്യമായി കുറയുമെന്നും മോദി ചൂണ്ടിക്കാട്ടി.

2014 ബിജെപി സർക്കാർ അധികാരമേറ്റയുടനെ, കേന്ദ്രമന്ത്രിമാരിൽ ഒരാൾ 15 ദിവസത്തിനുള്ളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ‌ സന്ദർശിച്ചിരിക്കണമെന്ന് താൻ നിർദേശം നൽകിയ കാര്യം മോദി അനുസ്മരിച്ചു. രാവിലെ ഇവിടെ വന്ന് വൈകിട്ട് ഡൽഹിക്കു മടങ്ങുന്നതുപോലെ ആകരുത് സന്ദർശനമെന്ന് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. അവർ ഇവിടെ വരികയും ജനങ്ങളുമൊത്ത് സമയം ചെലവഴിക്കുകയും പറയാനുള്ളത് കേൾക്കുകയും ചെയ്തു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 4,000 കിലോമീറ്ററോളം ദേശീയപാത അനുവദിച്ചതായും മോദി അറിയിച്ചു. ഇതിനായി 32,000 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. പുതിയ 15 റെയിൽവേ ലൈനുകളും അനുവദിച്ചു. ഇതിനെല്ലാം കൂടി 14,000 കിലോമീറ്റർ നീളം വരും. 47,000 കോടിയോളം മുതൽമുടക്കുന്ന ഈ പദ്ധതിയും സംസ്ഥാനത്തിന്റെ വികസനത്തിന് സഹായകമാകും.

മൊറാർജി ദേശായിക്കു ശേഷം വടക്കുകിഴക്കൻ സംസ്ഥാന കൗൺസിലിൽ പങ്കെടുത്ത ഏക പ്രധാനമന്ത്രി താനാണെന്നും മോദി അവകാശപ്പെട്ടു. 2016 ൽ ഷില്ലോങ്ങിൽ നടന്ന വടക്കുകിഴക്കൻ കൗൺസിൽ ഉദ്ഘാടനം ചെയ്തത് മോദിയായിരുന്നു. 2016 ൽ താൻ ഇവിടെ വന്നപ്പോൾ, മേഘാലയയുടെ വിനോദസഞ്ചാര വികസനം ഉറപ്പുനൽകിയിരുന്ന കാര്യം മോദി അനുസ്മരിച്ചു. മേഘാലയയെ രാജ്യത്തെ ഒന്നാം നമ്പർ വിനോദസഞ്ചാര കേന്ദ്രമാക്കി വളർത്തുമെന്നും മോദി പ്രഖ്യാപിച്ചു. ഇതിനായി 100 കോടി രൂപയാണ് കേന്ദ്ര സർക്കാർ വകയിരുത്തിയിരിക്കുന്നതെന്നും മോദി വ്യക്തമാക്കി.

ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 2022 ൽ 75 വർഷം പൂർത്തിയാകുകയാണ്. ഇതേവർഷം തന്നെയാണ് മേഘാലയ സ്ഥാപിതമായിട്ട് 50 വർഷം പൂർത്തിയാകുന്നത്. രാജ്യത്തിന്റെ 75–ാം സ്വാതന്ത്ര്യദിനവും സംസ്ഥാനത്തിന്റെ 50–ാം പിറന്നാളും ദേശീയ ഗെയിംസും ഒപ്പമെത്തുന്ന ഈ അവസരം മേഘാലയക്കാരെ സംബന്ധിച്ചിടത്തോളം നല്ലൊരു അവസരമാണ്. പുതിയ പ്രതിജ്ഞകൾ എടുക്കാനുള്ള സുവർണാവസരം – മോദി പറഞ്ഞു.