തലമുതിർന്ന അഞ്ച് മന്ത്രിമാരുൾപ്പെടെ പ്രമുഖ നേതാക്കളെ ഒഴിവാക്കി ആദ്യഘട്ടത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഒരു മുഴം മുന്നേ തുടർഭരണമെന്ന ആപ്തവാക്യം മുൻനിർത്തി പ്രചാരണം തുടങ്ങിയ എൽഡിഎഫിന്റെ തന്ത്രങ്ങൾ ഒരു പടി മുന്നിൽ നിൽക്കുന്ന കാഴ്ചയാണ് ഫലം വരുമ്പോൾ വ്യക്തമാകുന്നത്. നൂറിനു മുകളിൽ സീറ്റ് നേടി തുടർഭരണമെന്ന പ്രതീക്ഷയ്ക്ക് പ്രചാരണത്തിന്റെ അവസാന ഘട്ടമായപ്പോഴേക്കും മങ്ങലേറ്റിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ അത് 80ന് മുകളിൽ സീറ്റെന്ന കണക്കിലെത്തി. നേതാക്കന്മാർ പരസ്യമായി അത്രയും സീറ്റുകളുടെ അവകാശവാദമേ ഉന്നയിച്ചുള്ളൂ. അപ്പോഴും തുടർഭരണ സാധ്യത തങ്ങളുടെ കീശയിൽ ഭദ്രമെന്ന ഉറപ്പ് പിണറായി വിജയനെന്ന ക്യാപ്റ്റൻ ഉറപ്പിച്ചിരുന്നു.
ഓഖി, നിപ്പ, രണ്ട് പ്രളയം, കോവിഡ് – ഒന്നിനുപുറകേ ഒന്നായി ദുരന്തങ്ങൾ വന്നപ്പോൾ രക്ഷകനായ മുഖ്യമന്ത്രി എന്ന പ്രതിച്ഛായയാണ് പിണറായി വിജയൻ നേടിയെടുത്തത്. ക്ഷേമപെൻഷനും സൗജന്യ ഭക്ഷ്യകിറ്റും ജനഹൃദയങ്ങളിലേക്ക് സർക്കാരിനു പാലമിട്ടു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് ജനങ്ങളുടെ വിശ്വാസം നേരിടാനായില്ലെന്നും ഫലം തെളിയിക്കുന്നു.
ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടവും കോട്ടവുമായ വിഷയങ്ങൾ പരിശോധിക്കാം.
ഉറപ്പാണ് എന്ന ഉറപ്പിന് കിറ്റും ക്ഷേമ പെൻഷനും
ഉറപ്പാണ് എൽഡിഎഫ് എന്ന ടാഗ്‌ലൈൻ പ്രചാരണ തന്ത്രമാക്കിയെടുത്ത് ഇടതുമുന്നണി മുന്നോട്ടുവച്ചത് പ്രളയ സമയത്തു നടത്തിയ പ്രവർത്തനങ്ങളും കോവിഡ് കാലത്തെ ഭക്ഷ്യ കിറ്റും ക്ഷേമ പെൻഷനിലെ വർധനവും പെൻഷൻ എന്ന ഉറപ്പുമാണ്. ദിവസക്കൂലിയിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോയ അനേകർക്കാണ് കോവിഡ് ലോക്ഡൗൺ സമയത്ത് ഭക്ഷ്യക്കിറ്റ് ആശ്വാസമായത്. ജോലിയില്ലാതെ നിർബന്ധിക്കപ്പെട്ട് വീട്ടിൽ അടച്ചുപൂട്ടിയിരിക്കേണ്ടി വന്നവരുടെ മുന്നിൽ അന്നം മുട്ടാതിരിക്കാനുള്ള സംവിധാനം സർക്കാർ എന്ന നിലയിൽ ഏർപ്പെടുത്തി. ജനകീയ അടുക്കളകൾ സ്ഥാപിച്ച് ഭക്ഷണവിതരണം ഉറപ്പുവരുത്തി. പൊതുമേഖലയിൽ മെച്ചപ്പെട്ട ആരോഗ്യ സംവിധാനം ഉള്ളതിനാൽ രോഗബാധിതരെ മികച്ച രീതിയിൽ ശുശ്രൂഷിക്കാനും സർക്കാരിനു കഴിഞ്ഞു. പാവപ്പെട്ടവർക്ക് കിട്ടുന്ന ക്ഷേമപെൻഷൻ പടിപടിയായി വർധിപ്പിക്കുകയും അവ വീട്ടിലെത്തിച്ചു നൽകുകയും ചെയ്തു. സർക്കാരിന്റെ ഇത്തരം ക്ഷേമപ്രവർത്തനം സ്വന്തം പോക്കറ്റിലാക്കിയാണ് എൽഡിഎഫ് പ്രചാരണത്തിനിറങ്ങിയത്.

പകിട്ടുള്ള സ്ഥാനാർഥി പട്ടിക
വിവിധ ജനവിഭാഗങ്ങളെ ഉൾപ്പെടുത്തി വനിതകൾക്കും യുവാക്കൾക്കും മികച്ച പ്രാധാന്യം നൽകിയ സ്ഥാനാർഥി പട്ടികയാണ് സിപിഎം പുറത്തിറക്കിയത്. സിപിഐയും അങ്ങനെതന്നെ. തുടർച്ചയായി മൂന്നു വട്ടം മത്സരിച്ചവർക്ക് സീറ്റു നൽകാതെ സിപിഐയും രണ്ടുവട്ടമെന്ന നിബന്ധന വച്ച് സിപിഎമ്മും പ്രമുഖരെ ഒഴിവാക്കിയപ്പോൾ ഞെട്ടിയത് അണികൾ മാത്രമല്ല, കേരള രാഷ്ട്രീയം കൂടിയാണ്. ഇടതുമുന്നണിയുടെ ഉറച്ചൊരു തീരുമാനം മറ്റു രണ്ടു മുന്നണികളുടെ സ്ഥാനാർഥിപ്പട്ടികയിലും സ്വാധീനം ചെലുത്തി.
തോമസ് ഐസക്, ജി. സുധാകരൻ, എ.കെ. ബാലൻ, ഇ.പി. ജയരാജൻ, സി. രവീന്ദ്രനാഥ് എന്ന പ്രബലരായ അഞ്ച് മന്ത്രിമാരെയും സ്പീക്കർ പി. ശ്രീരാമകൃഷ്ണനെയും മാറ്റിനിർത്തി പുതുമുഖങ്ങളെ ഇറക്കി കളം പിടിക്കാനുള്ള സിപിഎം തന്ത്രം സൈബർ ഇടങ്ങളിലും മറ്റും വാഴ്ത്തപ്പെട്ടു. സിറ്റിങ് എംഎൽഎമാരായ 33 പേരെയാണ് സിപിഎം ഒഴിവാക്കിയത്.
സ്ഥാനാർഥികളിൽ 13 പേർ യുവജന വിദ്യാർഥി പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരാണ്. സിപിഎം സെക്രട്ടേറിയറ്റിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ.കെ.ശൈലജ, ടി.പി.രാമകൃഷ്ണൻ, എം.എം.മണി, എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, പി.രാജീവ്, കെ.എൻ.ബാലഗോപാൽ എന്നിവർ മത്സരിച്ചു. 30 വയസിൽ താഴെയുള്ള 4 പേരും ബിരുദധാരികളായ 42 പേരും അഭിഭാഷകരായ 28 പേരും പട്ടികയിൽ ഇടംപിടിച്ചു. 30 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള 8 പേർ പട്ടികയിൽ ഇടംപിടിച്ചു. ബിരുദാനന്തര ബിരുദമുള്ള 14 പേരും പിഎച്ച്ഡി ഉള്ള 2 പേരും ആർക്കിടെക്റ്റായ ഒരാളും എംബിബിഎസ് പരീക്ഷ പാസായ 2 പേരും ഉൾപ്പെട്ടു. 12 വനിതകൾക്കും സീറ്റ് ലഭിച്ചു.
സിപിഐയിൽ 3 ടേം പൂർത്തിയാക്കിയ മന്ത്രിമാരായ പി. തിലോത്തമൻ, കെ. രാജു, വി.എസ്. സുനിൽകുമാർ എന്നിവർ പട്ടികയിൽനിന്നു പുറത്തായി. മന്ത്രിമാരിൽ ഇ. ചന്ദ്രശേഖരൻ മാത്രമാണ് വീണ്ടും മത്സരിക്കുന്നത്. സിറ്റിങ് എംഎൽഎമാരിൽ വി.ശശി, ആർ. രാമചന്ദ്രൻ, ജി.എസ്. ജയലാൽ, ചിറ്റയം ഗോപകുമാർ, സി.കെ. ആശ, എൽദോ ഏബ്രഹാം, ഇ.ടി. ടൈസൺ, പി. മുഹമ്മദ് മുഹ്സിൻ, ഇ.കെ. വിജയൻ എന്നിവർ വീണ്ടും ജനവിധി തേടിയിറങ്ങി. രണ്ടു വനിതകളാണ് പട്ടികയിൽ ഇടംനേടിയത്.
കല്ലുകടിയായി പൊന്നാനിയും കുറ്റ്യാടിയും
2006, 2011 തിരഞ്ഞെടുപ്പുകളിലെ വിഎസ് ഫാക്ടർ ഓർമിപ്പിച്ച് ഈ തിരഞ്ഞെടുപ്പിലും സ്ഥാനാർഥി നിർണയത്തിൽ അണികളുടെ പ്രതിഷേധമുയർന്നിരുന്നു. കുറ്റ്യാടിയിലും പൊന്നാന്നിയിലുമാണ് ഏറ്റവും ശക്തമായ പ്രതിഷേധം അരങ്ങേറിയത്. കുറ്റ്യാടിയിൽ അണികളുടെ പ്രതിഷേധത്തിനു സിപിഎം വഴങ്ങി. കുറ്റാടി സീറ്റ് ആദ്യം കേരള കോൺഗ്രസ് എമ്മിനാണ് നൽകിയിരുന്നത്. എന്നാൽ മണ്ഡലത്തിൽ ഇതിനെതിരെ അതിശക്തമായ പ്രതിഷേധം നടന്നു. പിന്നീട് കേരള കോൺഗ്രസ് ഈ സീറ്റ് വിട്ടുനൽകി. അങ്ങനെ സിപിഎമ്മിന്റെ കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ അവിടെ സ്ഥാനാർഥിയായി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് ആയിരുന്നില്ലെങ്കിലും ആദ്യം തൊട്ടെ ഇവിടെ പരിഗണനയിൽ ഇരുന്ന പേര് കുഞ്ഞമ്മദ്കുട്ടി മാസ്റ്ററുടേതായിരുന്നു.
പൊന്നാനിയിൽ സിറ്റിങ് എംഎൽഎ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ 2 ടേം എന്ന നിബന്ധനയിലാണ് മാറ്റിനിർത്തിയത്. ഇതോടെ മണ്ഡലം ശ്രദ്ധാകേന്ദ്രമായി. പൊന്നാനി മുൻ ഏരിയ സെക്രട്ടറിയും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ ടി.എം. സിദ്ദീഖിനോടായിരുന്നു പ്രാദേശിക താൽപര്യമെങ്കിലും സിഐടിയു അഖിലേന്ത്യാ സെക്രട്ടറിയും പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവുമായ നന്ദകുമാറിനെ പ്രഖ്യാപിച്ചതോടെ തീരദേശമിളകി. ശ്രീരാമകൃഷ്ണനുവേണ്ടി രണ്ടുതവണ മാറിനിന്നയാളാണ് എന്നതും സിദ്ദീഖിനു വേണ്ടിയുള്ള പ്രതിഷേധത്തിനു പിന്നിലെ കാരണമായി. നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധ റാലിയുടെ ബാനറിലെ ‘നേതാക്കളെ പാർട്ടി തിരുത്തും, പാർട്ടിയെ ജനം തിരുത്തും’ എന്ന മുദ്രാവാക്യം കുറ്റ്യാടിയിലെ പ്രതിഷേധത്തിനു വരെ വളമായി. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പൊതുയോഗം പാർട്ടി തലത്തിൽ തന്നെ ഐക്യവിളംബരമായി.
ഇറച്ചിക്കടക്കാരന്റെയും തൊഴിലാളികളുടെയും ശുചീകരണ തൊഴിലാളികളുടെയുമൊക്കെ കൂടെ നിൽക്കുന്ന വ്യത്യസ്ത പോസ്റ്ററുകളിലൂടെയായിരുന്നു നന്ദകുമാറിന്റെ പ്രചാരണം. പിണറായിയുടെയും ശ്രീരാമകൃഷ്ണന്റെയും ടി.എം.സിദ്ദീഖിന്റെയും കൂടെ സ്ഥാനാർഥി നിൽക്കുന്ന ബോർഡുകളുമുണ്ട്. നേതാക്കളെ ഒപ്പം നിർത്തി പ്രാദേശിക വികാരം തനിക്കൊപ്പമാക്കാൻ നന്ദകുമാറും കിണഞ്ഞു പരിശ്രമിച്ചിരുന്നു.

പിളർന്ന് വളർന്ന് കേരള കോൺഗ്രസ് (എം)
മധ്യകേരളത്തിൽ കേരള കോൺഗ്രസിന് വളക്കൂറുള്ള മണ്ണിലേക്ക് കടന്നുകയറാനുള്ള സുവർണാവസരമായാണ് കേരള കോൺഗ്രസ് എമ്മിന്റെയും ജോസ് കെ. മാണിയുടെയും വരവോടെ എൽഡിഎഫ് ഉറപ്പിച്ചത്. സിപിഎം കഴിഞ്ഞാൽ എൽഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷി സിപിഐ ആണ്. കഴിഞ്ഞ തവണ 27 സീറ്റിൽ മത്സരിച്ച് 19 സീറ്റുകളിൽ വിജയിച്ച് ആ പ്രതാപം അവർ നിലനിർത്തിയിരുന്നു. ഇത്തവണ 25 സീറ്റിലാണ് മത്സരിച്ചത്. സിപിഐക്കൊപ്പം തുല്യ പ്രാധാന്യത്തിലാണ് സിപിഎം കേരള കോൺഗ്രസിനെ കണ്ടതെന്നതിന്റെ തെളിവാണ് അവർക്കു ലഭിച്ച 13 സീറ്റുകൾ. അതിനുള്ള സംഘടനാശേഷി, ജനപിന്തുണ തുടങ്ങിയവ ആ പാർട്ടിക്കുണ്ടോയെന്ന് ഇടതുമുന്നണിയിൽത്തന്നെ ചോദ്യമുയർന്നിരുന്നു. എന്നാൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു വിജയത്തിന്റെ പശ്ചാത്തലത്തിൽ ഈ ചോദ്യങ്ങളെല്ലാം അമ്പേ അലിഞ്ഞുപോയി എന്നാണ് സീറ്റ് വിഭജനം കഴിഞ്ഞപ്പോൾ വ്യക്തമായത്. ആ തന്ത്രം വിജയിച്ചുവെന്ന് ഈ ഫലം വ്യക്തമാക്കുന്നു.
സർക്കാരിനെ ബാധിച്ച വിവാദങ്ങൾ
സ്പ്രിൻക്ലർ, ലൈഫ് മിഷൻ, സ്വർണക്കടത്ത്, ഡോളർകടത്ത്, ആഴക്കടൽ മത്സ്യബന്ധനം, ഇരട്ട വോട്ടുകൾ തുടങ്ങിയ വിവാദ വിഷയങ്ങൾ ഇടതുസർക്കാരിന്റെ പ്രതീക്ഷകൾക്കുമേൽ കരിനിഴൽ വീഴ്ത്തിയിരുന്നു. എൽഡിഎഫ് സർക്കാർ അധികാരമേറ്റെടുത്തവർഷം തന്നെയാണ് ബന്ധുനിയമനത്തിന്റെ പേരിൽ മന്ത്രി ഇ.പി. ജയരാജന് രാജിവച്ച് പുറത്തുപോകേണ്ടിവന്നത്. കോവിഡ് വിവര വിശകലനത്തിന് യുഎസ് കമ്പനി സ്പ്രിൻക്ലറിന് കരാർ നൽകിയതിലെ ചട്ടലംഘനം പുറത്തുകൊണ്ടുവന്നത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയായിരുന്നു. ഡേറ്റ പ്രൈവസി വിഷയവും ഇതിനൊപ്പം ചർച്ചയായി. പാവപ്പെട്ടവർക്ക് വീടെന്ന സർക്കാർ നയത്തിന്റെ ഭാഗമായി കൊണ്ടുവന്ന ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതിയും സിബിഐ അന്വേഷണവും സംസ്ഥാനത്ത് രാഷ്ട്രീയ കോലാഹലം സൃഷ്ടിച്ചു.
നയതന്ത്ര മാർഗം വഴിയുള്ള സ്വർണക്കടത്ത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ അറസ്റ്റ് വരെ കാര്യങ്ങളെത്തിച്ചു. ഡോളർ കടത്ത് വിവാദം സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ നേർക്കും തിരിഞ്ഞു. ഏറ്റവുമൊടുവിൽ കേരളത്തിന്റെ തീരത്തു ചട്ടങ്ങൾ മറികടന്ന് ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്ക് അമേരിക്കൻ കമ്പനിയുമായി സർക്കാർ ധാരണാപത്രം ഒപ്പിട്ടതും വിവാദമായി. പിന്നീട് ഇതിൽനിന്ന് സർക്കാരിന് പിന്മാറേണ്ടിവന്നു. വോട്ടർ പട്ടികയിൽ ഇരട്ടവോട്ടുകളുണ്ടെന്ന ആരോപണം പോലും സർക്കാരിനു നേർക്കാണ് തിരിഞ്ഞത്. പൊലീസ് നിയമഭേദഗതി, ഇ മൊബിലിറ്റി ഹബ്, ബ്രൂവറി, കെ.ടി. ജലീലിന്റെ മാർക്ക് ദാനം, ബന്ധുനിയമനം തുടങ്ങിയവയും ചർച്ചയായി.
English Summary: Factors which were favourable and unfavourable for LDF in Kerala Assembly Election