കണ്ണൂർ ജില്ലയിലെ സീറ്റെണ്ണത്തിൽ കണക്കുകൂട്ടൽ കടുകിട തെറ്റാതെ സിപിഎം. പാർട്ടിയുടെ കണക്കെടുപ്പു പോലെ തന്നെ 11ൽ 9 സീറ്റ് സ്വന്തമാക്കി. എണ്ണം കൃത്യമാണെങ്കിലും അട്ടിമറി പ്രതീക്ഷിച്ച പേരാവൂരിനു പകരം കണ്ണൂരാണ് 9–ാം സീറ്റായി ലഭിച്ചത്. സിറ്റിങ് സീറ്റാണെങ്കിലും കണ്ണൂരിൽ ഇത്തവണ സിപിഎം വിജയം പ്രതീക്ഷിച്ചിരുന്നില്ല. സിപിഎമ്മിനെ ഏറ്റവും സന്തോഷിപ്പിക്കുന്നത് അഴീക്കോട് മണ്ഡലത്തിൽ കെ.എം. ഷാജിക്കെതിരെ കെ.വി. സുമേഷ് നേടിയ വിജയമാണ്. കഴിഞ്ഞ 2 തിരഞ്ഞെടുപ്പിലും നേരിയ ഭൂരിപക്ഷത്തിൽ ഷാജി ജയിച്ച അഴീക്കോട്ട് അയ്യായിരത്തിലധികം വോട്ടിനാണു സുമേഷിന്റെ ആധികാരിക ജയം.
ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി കണ്ണൂർ മണ്ഡലത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളിയോടു തുടർച്ചയായി രണ്ടാം തോൽവി ഏറ്റുവാങ്ങിയതു ജില്ലയിൽ കോൺഗ്രസിനാകെ ക്ഷീണമായി. ഗ്രൂപ്പ് പോര് മൂർധന്യത്തിലായിരുന്ന ഇരിക്കൂറിൽ ഭൂരിപക്ഷം വർധിപ്പിച്ചാണു കോൺഗ്രസിന്റെ സജീവ് ജോസഫിന്റെ വിജയം. കടുത്ത പോരാട്ടത്തിനൊടുവിൽ പേരാവൂർ മണ്ഡലം സണ്ണി ജോസഫ് 3172 വോട്ടിനു നിലനിർത്തി.
അഴീക്കോട്ടും കൂത്തുപറമ്പിലും മത്സരിച്ച്, രണ്ടിടത്തും പരാജയപ്പെട്ടതോടെ മുസ്‍ലിം ലീഗിനു ജില്ലയിൽ എംഎൽഎ ഇല്ലാതായി. സംസ്ഥാനത്തെ ഏറ്റവുമുയർന്ന ഭൂരിപക്ഷമാണു മട്ടന്നൂരിൽ കെ.കെ.ശൈലജ നേടിയത്. പിണറായി വിജയൻ (ധർമടം) ഭൂരിപക്ഷം അര ലക്ഷത്തിനു മേലെ ഉയർത്തിയപ്പോൾ എം. വിജിൻ (കല്യാശ്ശേരി), ടി.ഐ. മധുസൂദനൻ (പയ്യന്നൂർ) എന്നിവർ ഭൂരിപക്ഷം നാൽപതിനായിരം കടത്തി.
തുടർഭരണമെന്ന ലക്ഷ്യവും മുദ്രാവാക്യവുമായി ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ട സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും മുഖമായ മുഖ്യമന്ത്രി പിണറായി വിജയൻ മൽസരിക്കുന്ന ജില്ല എന്നതായിരുന്നു കണ്ണൂരിനെ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധയിൽനിർത്തിയത്. മുഖ്യമന്ത്രിക്കെതിരെ മൽസരിക്കാൻ വാളയാർ പെൺകുട്ടികളുടെ അമ്മ രംഗത്തിറങ്ങിയതും വാർത്തകളിൽ നിറഞ്ഞു. 2016 ല്‍ 11 നിയമസഭാ മണ്ഡലങ്ങളല്‍ എട്ടിടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫുമാണു ജയിച്ചത്. ഇത്തവണ 9 സീറ്റ് നേടി സിപിഎം നേട്ടമുണ്ടാക്കി.
മണ്ഡലങ്ങളുടെ വിജയചിത്രം
∙ കണ്ണൂര്‍
കണ്ണൂരിൽ രാമചന്ദ്രന്‍ കടന്നപ്പള്ളി വിജയമാവർത്തിച്ചു. ഇത്തവണയും എതിരാളിയായെത്തിയ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയെ 1,745 വോട്ടുകൾക്കാണ് കടന്നപ്പള്ളി തോൽപിച്ചത്. രാമചന്ദ്രൻ കടന്നപ്പള്ളി 60,313 വോട്ടും സതീശൻ പാച്ചേനി 58,568 വോട്ടും നേടി. ബിജെപി സ്ഥാനാർഥി അർച്ചന വണ്ടിച്ചാലിന് 11,587 വോട്ടു ലഭിച്ചു.

കോണ്‍ഗ്രസ് ജയിച്ചു വന്നിരുന്ന കണ്ണൂര്‍ മണ്ഡലം 2016 ലെ തിരഞ്ഞെടുപ്പില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി (കോൺഗ്രസ് എസ്) പിടിച്ചെടുക്കുകയായിരുന്നു. 1196 വോട്ടിനാണ് കടന്നപ്പള്ളി കഴിഞ്ഞതവണ സതീശൻ പാച്ചേനിക്കെതിരെ ജയിച്ചത്. അദ്ദേഹത്തിന് 54,347 വോട്ടും സതീശന്‍ പാച്ചേനിക്ക് 53,151 വോട്ടും എന്‍ഡിഎയുടെ കെ.ജി. ബാബുവിന് 13,215 വോട്ടും ലഭിച്ചു. 2011ല്‍ യുഡിഎഫിന്റെ എ.പി. അബ്ദുല്ലക്കുട്ടി 6,443 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
∙ ധര്‍മടം
ധർമടത്തെ വൻ വിജയവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇടതുപക്ഷത്തിന്റെ നായകനായി. 50,123 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പിണറായി കോൺഗ്രസ് സ്ഥാനാർഥി സി.രഘുനാഥിനെ തോൽപിച്ചത്.

സിപിഎം മുമ്പുതന്നെ വിജയമുറപ്പിച്ച മണ്ഡലത്തിൽ പിണറായിയുടെ ഭൂരിപക്ഷത്തിലായിരുന്നു ഇടതുമുന്നണിയുടെ ആകാംക്ഷ. 2016 ലെ ഭൂരിപക്ഷമായ 36,905 വോട്ട് ഇത്തവണ കുത്തനെ ഉയർത്തിയാണ് പിണറായി വിജയൻ സംസ്ഥാനത്തെ ഇടതുവിജയത്തിന്റെ ക്യാപ്റ്റനായത്. പിണറായി വിജയൻ 95,522 വോട്ടും സി.രഘുനാഥ് 45,399 വോട്ടും ബിജെപി സ്ഥാനാർഥി സി.കെ.പദ്മനാഭൻ 14,623 വോട്ടും നേടി.
∙ അഴീക്കോട്
അഴീക്കോട്ട് ഇത്തവണ അട്ടിമറിയായിരുന്നു. ഹാട്രിക് തേടിയിറങ്ങിയ മുസ്‌ലിം ലീഗിലെ കെ.എം. ഷാജിയെ വീഴ്ത്തി സിപിഎമ്മിന്റെ കെ.വി. സുമേഷ് നേടിയ വിജയം പാർട്ടിക്കും ഇടതുമുന്നണിക്കും ആഘോഷമാണ്. എന്തുവില കൊടുത്തും ഷാജിയെ തോൽപിക്കാൻ ലക്ഷ്യമിട്ട സിപിഎം രംഗത്തിറക്കിയത് ജില്ലാ പഞ്ചായത്ത് മുന്‍പ്രസിഡന്റും ജനകീയനുമായ കെ.വി. സുമേഷിനെയായിരുന്നു. ആ നീക്കം ഫലം കണ്ടതിന്റെ ആഹ്ലാദത്തിലാണ് ഇടതു ക്യാംപ്.

6,141 വോട്ടാണ് സുമേഷിന്റെ ഭൂരിപക്ഷം. കെ.വി.സുമേഷ് 65,794 വോട്ടും കെ.എം.ഷാജി 59,653 വോട്ടും ബിജെപിയുടെ കെ.രഞ്ജിത്ത് 15,741 വോട്ടും നേടി. അനധികൃത സ്വത്ത് സമ്പാദനക്കേസ് അടക്കമുള്ള വിവാദങ്ങളിൽ ഷാജിയും സിപിഎമ്മും നേരിട്ട് ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞ തവണ 2287 വോട്ടിനാണു ഷാജി എൽഡിഎഫ് സ്ഥാനാർഥി എം.വി. നികേഷ്‌കുമാറിനെ തോൽപിച്ചത്.
∙ ഇരിക്കൂര്‍
ഇരിക്കൂർ കോൺഗ്രസ് വിട്ടുകൊടുത്തില്ല. കോൺഗ്രസ് സ്ഥാനാർഥിയായ കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫ് 10,010 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച് മണ്ഡലം യുഡിഎഫ് കണക്കിൽത്തന്നെ നിർത്തി. കേരള കോൺഗ്രസ് (എം) ന്റെ സജി കുറ്റിയാനിമറ്റം ആയിരുന്നു എൽഡിഎഫ് സ്ഥാനാർഥി. സജീവ് ജോസഫ് 76,764 വോട്ടും സജി 66,754 വോട്ടും നേടി.

കഴിഞ്ഞ 39 വര്‍ഷമായി കണ്ണൂരിലെ യുഡിഎഫ് കോട്ടയാണ് ഇരിക്കൂര്‍. ഇക്കാലയളവ് മുഴുവന്‍ ഇരിക്കൂറിന്റെ നായകനായിരുന്ന കെ.സി. ജോസഫ് മാറിയതോടെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി അതിശക്തമായ പടലപിണക്കമാണ് യുഡിഎഫിലുണ്ടായത്. അത് ജയത്തെ ബാധിച്ചേക്കാമെന്നു യുഡിഎഫ് ഭയന്നപ്പോൾ, തങ്ങൾക്ക് അനുകൂലമാകുമെന്ന് എൽഡിഎഫ് കരുതി. പക്ഷേ അതു രണ്ടും തെറ്റിക്കുന്ന വിജയമാണ് സജീവിന്റേത്.
∙ പേരാവൂര്‍
സിറ്റിങ് എംഎൽഎ സണ്ണി ജോസഫിന്റെ ഹാട്രിക് വിജയത്തോടെ പേരാവൂർ കോൺഗ്രസ് നിലനിർത്തി. സിപിഎം സ്ഥാനാർഥി സക്കീർ ഹുസൈനെ 3,172 വോട്ടിനാണ് സണ്ണി ജോസഫ് വീഴ്ത്തിയത്. സണ്ണി ജോസഫ് 66,706 വോട്ടും സക്കീർ ഹുസൈൻ 63,534 വോട്ടും ബിജെപിയുടെ സ്മിത ജയമോഹൻ 8,943 വോട്ടും നേടി.

യുഡിഎഫ് ശക്തികേന്ദ്രമായ പേരാവൂര്‍ കൈവിടാതെ കാക്കാനുള്ള കരുത്തുറ്റ പ്രചാരണമാണ് സണ്ണി ജോസഫ് നടത്തിയത്. 2011ല്‍ കെ.കെ. ശൈലജയെ 3,440 വോട്ടിന് വീഴ്ത്തിയ സണ്ണി ജോസഫ് 2016 ല്‍ ഭൂരിപക്ഷം 7,989 ആയി ഉയര്‍ത്തിയിരുന്നു. 2016 ല്‍ അദ്ദേഹം 65,659 വോട്ടും എല്‍ഡിഎഫിന്റെ ബിനോയി കുര്യൻ 57,670 വോട്ടും എന്‍ഡിഎയുടെ പൈലി വാത്യാട്ട് 9,128 വോട്ടും നേടി.
∙ പയ്യന്നൂര്‍
സിപിഎമ്മിന്റെ പതിവു സീറ്റായ പയ്യന്നൂരിൽ ഇത്തവണയും കാറ്റ് ഇടത്തേക്കുതന്നെ. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.ഐ.മധുസൂദനൻ 49,780 വോട്ടിനാണ് കോൺഗ്രസ് സ്ഥാനാർഥി എം.പ്രദീപ് കുമാറിനെ തോൽപിച്ചത്. മധുസൂദനൻ 93,695 വോട്ടും പ്രദീപ് കുമാർ 43,915 വോട്ടും ബിജെപി സ്ഥാനാർഥി കെ.കെ.ശ്രീധരൻ 11,308 വോട്ടും നേടി. രണ്ട് ടേം നിബന്ധനയിൽ സിറ്റിങ് എംഎൽഎ സി. കൃഷ്ണൻ മാറിയ ഒഴിവിലാണ് സിപിഎം മധുസൂദനനെ സ്ഥാനാർഥിയാക്കിയത്.

ഉറച്ച എല്‍ഡിഎഫ് കോട്ടയായ മണ്ഡലത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 40,263 വോട്ടിന്റെ ഭൂരിപക്ഷമാണ് സി.കൃഷ്ണന് ലഭിച്ചത്. 83,226 വോട്ടാണ് അദ്ദേഹത്തിനു ലഭിച്ചത്. യുഡിഎഫിന്റെ സാജിദ് മൗവ്വല്‍ 42,963 വോട്ടും എന്‍ഡിഎയുടെ ആനിയമ്മ രാജേന്ദ്രന്‍ 15,341 വോട്ടും നേടി.
∙ തളിപ്പറമ്പ്
ഇടതു കോട്ടയായ തളിപ്പറമ്പിൽ സിപിഎമ്മിന്റെ എം.വി.ഗോവിന്ദൻ 22,689 വോട്ടിന് ജയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ യുഡിഎഫിന് ഉണ്ടായ കുതിപ്പ് ഇത്തവണയും ആവർത്തിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന യുഡിഎഫിന് കനത്ത ആഘാതമാണ് തിരഞ്ഞെടുപ്പ് ഫലം. എം.വി.ഗോവിന്ദൻ 92,870 വോട്ടും കോൺഗ്രസ് സ്ഥാനാർഥി പി.അബ്ദുൽ റഷീദ് 70,181 വോട്ടും ബിജെപി സ്ഥാനാർഥി എ.പി.ഗംഗാധരൻ 13,058 വോട്ടും നേടി.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയിംസ് മാത്യു കഴിഞ്ഞ രണ്ടു തവണയും വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച തളിപ്പറമ്പില്‍ വന്‍വിജയം ലക്ഷ്യമിട്ടാണ് മുതിര്‍ന്ന നേതാവി എം.വി. ഗോവിന്ദന്‍ എത്തിയത്. 2016 ല്‍ ജയിംസ് മാത്യു കേരളാ കോണ്‍ഗ്രസ് എമ്മിലെ രാജേഷ് നമ്പ്യാരെ 40,617 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. ജയിംസ് മാത്യുവിന് 91,106 വോട്ടാണ് ലഭിച്ചത്. രാജേഷിന് 50,489 വോട്ടും എന്‍ഡിഎയുടെ പി.ബാലകൃഷ്ണന് 14,742 വോട്ടും ലഭിച്ചു. എന്നാല്‍ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ യുഡിഎഫിന് 725 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു.
∙ കല്യാശ്ശേരി
സിപിഎമ്മിന്റെ ഉരുക്കു കോട്ടയായ കല്യാശ്ശേരിയിൽ എം.വിജിന് 44,393 വോട്ടിന്റെ മിന്നുന്ന വിജയം. വിജിൻ 88,252 വോട്ടു നേടിയപ്പോൾ കോൺഗ്രസിന്റെ ബ്രിജേഷ് കുമാർ 43,859 വോട്ടും ബിജെപിയുടെ അരുൺ കൈതപ്രം 11,365 വോട്ടും നേടി. 2011 ൽ ആദ്യ തിരഞ്ഞെടുപ്പു നടന്ന മണ്ഡലത്തെ രണ്ടുതവണ പ്രതിനിധീകരിച്ചതു ടി.വി.രാജേഷായിരുന്നു. സിപിഎമ്മിലെ ടേം മാനദണ്ഡത്തിൽ രാജേഷ് മാറിയപ്പോൾ പകരക്കാരനായി എത്തിയതായിരുന്നു എം.വിജിൻ. രാജേഷിനെപ്പോലെ എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നേതൃനിരയിലെത്തിയ വിജിന് ഉറച്ച സീറ്റ് തന്നെ കന്നിമത്സരത്തിനു നൽകിയ സിപിഎമ്മിന്റെ പ്രതീക്ഷയ്ക്കൊത്ത പ്രകടനമായിരുന്നു വിജിന്റേത്.

2016ലെ തിരഞ്ഞെടുപ്പില്‍ ടി.വി. രാജേഷ് 42,891 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. 83,006 വോട്ടാണ് രാജേഷിന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി അമൃത രാമകൃഷ്ണന്‍ 40,115 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി കെ.പി. അരുണ്‍ 11,036 വോട്ടും നേടി. 2011ല്‍ ടി.വി. രാജേഷിന്റെ ഭൂരിപക്ഷം 29,946 വോട്ടായിരുന്നു.
∙ തലശ്ശേരി
കാൽനൂറ്റാണ്ടിലേറെയായി സിപിഎം പ്രതിനിധീകരിക്കുന്ന തലശ്ശേരിയിൽ സിറ്റിങ് എംഎൽഎ എ.എൻ ഷംസീറിന് യുഡിഎഫ് സ്ഥാനാർഥി എം.പി.അരവിന്ദാക്ഷനെതിരെ 36,801 വോട്ടിന്റെ ജയം. കോൺഗ്രസിന് ഇതുവരെ എംഎൽഎ ഉണ്ടാകാത്ത മണ്ഡലമായ തലശ്ശേരിയിൽ ആ ദുഷ്പേര് തിരുത്തിക്കുറിക്കാനാണ് ഡിസിസി ജനറല്‍ സെക്രട്ടറിയും നഗരസഭാ മുന്‍ കൗണ്‍സിലറുമായ എം.പി.അരവിന്ദാക്ഷനെ രംഗത്തിറക്കിയതെങ്കിലും ആ നീക്കം ഫലം കണ്ടില്ല. ഷംസീർ 81,810 വോട്ടും അരവിന്ദാക്ഷൻ 45,009 വോട്ടും നേടി

ശക്തമായ ത്രികോണ മത്സരം കാത്തിരുന്ന തലശേരിയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിപ്പോയതാണ് വമ്പന്‍ ട്വിസ്റ്റായത്. 2016ല്‍ 34,117 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എ.എന്‍. ഷംസീര്‍ ജയിച്ചത്.
∙ കൂത്തുപറമ്പ്
എൽജെഡിയുടെ കെ.പി.മോഹനനിലൂടെ ഇടതുമുന്നണി കൂത്തുപറമ്പ് നിലനിർത്തി. മുസ്‌ലിം ലീഗ് സ്ഥാനാർഥി പൊട്ടങ്കണ്ടി അബ്ദുല്ലക്കെതിരെ 9541 വോട്ടിന്റെ വിജയം. മോഹനൻ 70,626 വോട്ടും പൊട്ടങ്കണ്ടി അബ്ദുല്ല 61,085 വോട്ടും നേടി. ബിജെപി സ്ഥാനാർഥി സി.സദാനന്ദന് 21,212 വോട്ടു കിട്ടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മൽസരിച്ച കെ.പി.മോഹനൻ സിപിഎം സ്ഥാനാർഥി കെ.കെ. ശൈലജയോടു തോറ്റിരുന്നു. ഇത്തവണ എൽജെഡി ഇടതുമുന്നണിയിലെത്തിയതോടെയാണ് മുൻ മന്ത്രി കൂടിയായ മോഹനൻ എൽഡിഎഫ് സ്ഥാനാർഥിയായത്.

ഇടതുമുന്നണിയിലെത്തിയ എല്‍ജെഡി മത്സരിച്ച മൂന്നു സീറ്റുകളില്‍ ഒന്നാണ് കൂത്തുപറമ്പ്. 2016ലെ തിരഞ്ഞെടുപ്പില്‍ 12,291 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ.കെ. ശൈലജ, കെ.പി. മോഹനനെ വീഴ്ത്തിയത്.
∙ മട്ടന്നൂര്‍
കൂറ്റൻ ഭൂരിപക്ഷത്തോടെ മട്ടന്നൂരിൽ കെ.കെ. ശൈലജയ്ക്കും സിപിഎമ്മിനും വിജയം. ആര്‍എസ്‌പിയുടെ ഇല്ലിക്കൽ അഗസ്തിയെ 60,963 വോട്ടുകൾക്കാണു ശൈലജ പരാജയപ്പെടുത്തിയത്. കെ.കെ.ശൈലജ 96,129 വോട്ടും ഇല്ലിക്കൽ അഗസ്തി 35,166 വോട്ടും
ബിജെപിയുടെ ബിജു ഏളക്കുഴി 18,223 വോട്ടും നേടി.

മന്ത്രി ഇ.പി. ജയരാജന്റെ തട്ടകമായ മട്ടന്നൂരില്‍ മന്ത്രി കെ.കെ. ശൈലജയാണ് ഇക്കുറി ഇറങ്ങിയത്. ആരോഗ്യമേഖലയിലെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി ജന്മനാട്ടില്‍ തിളക്കമാര്‍ന്ന ഭൂരിപക്ഷം ലക്ഷ്യമിട്ടായിരുന്നു ശൈലജയുടെ പ്രവര്‍ത്തനം. 2016 ല്‍ ജയരാജന്‍ 30,512 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
English Summary: Kerala Assembly Election Results- Kannur District