ന്യൂഡൽഹി∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് എക്സിറ്റ് പോളുകളെല്ലാം ബിജെപി മുന്നേറ്റം പ്രവചിച്ചെങ്കിലും സീറ്റുകളുടെ കാര്യത്തിൽ പ്രവചനം പാളി. വിവിധ സ്ഥാപനങ്ങളുടേതായി പത്തിലധികം എക്സിറ്റ് പോളുകളാണു നടന്നത്. ഇവയിൽ യാഥാർഥ്യവുമായി ഏറ്റവുമടുത്തെത്തിയത് ആക്സിസ് ഇന്ത്യ ടുഡേ എക്സിറ്റ് പോൾ.
ബിജെപിക്ക് 99 മുതൽ 113 സീറ്റുകളും കോൺഗ്രസിന് 68 മുതൽ 82 സീറ്റുകളുമാണ് ഇവർ പ്രവചിച്ചത്. 14 സീറ്റുകളുടെ മാർജിൻ നൽകിയതിനാലാണു പ്രവചനം ഒത്തുവന്നതെന്നു മാത്രം. ഗ്രാഫ്നൈൽ സർവേ ബിജെപിയുടെ 99 സീറ്റുകൾ കൃത്യമായി പ്രവചിച്ചെങ്കിലും കോൺഗ്രസ് സീറ്റുകളുടെ കാര്യത്തിൽ പാളി. 62 സീറ്റുകളാണ് ഇവർ കോൺഗ്രസിനു നൽകിയത്. യഥാർഥത്തിൽ ലഭിച്ചതിനേക്കാൾ 15 സീറ്റുകൾ കുറവ്.
ബാക്കി എക്സിറ്റ് പോളുകളെല്ലാം ബിജെപിക്കു നൂറിലധികം സീറ്റാണു നൽകിയത്. ടുഡേയ്സ് ചാണക്യ 135 സീറ്റുകൾ വരെ നൽകി. ഹിമാചൽ പ്രദേശ് എക്സിറ്റ് പോളുകളും ബിജെപി വിജയം പ്രവചിച്ചെങ്കിലും സീറ്റുകളിൽ യാഥാർഥ്യത്തിന്റെ അടുത്തെത്താനായില്ല.