തിരുവനന്തപുരം∙ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോൽസവ വേദികൾക്കു മരങ്ങളുടെയും പൂച്ചെടികളുടെയും പേരു നൽകും. കലോൽസവം ഹരിതനയം പാലിച്ചു നടപ്പാക്കുന്നതിന്റെ ഭാഗമായാണു വേദികൾക്കും പച്ചപ്പാർന്ന പേരുകൾ.
കഥാകാരി മാധവിക്കുട്ടിയുടെ സ്മരണ ഉണർത്തുന്ന നീർമാതളം ആണ് മുഖ്യവേദിയുടെ പേര്. സന്ധ്യയ്ക്കുശേഷം സാംസ്കാരിക പരിപാടികൾ നടക്കുന്ന വേദിയുടെ പേര് നിശാഗന്ധി. പാചകശാലയ്ക്ക് തൃശൂരിന്റെ നെല്ലിനമായ പൊന്നാര്യൻ എന്നും ഭോജനശാലയ്ക്കു സർവസുഗന്ധിയെന്നും പേരിട്ടു.
നീലക്കുറിഞ്ഞി, തേൻവരിക്ക, ചെമ്പരത്തി, നീലോൽപലം, നീർമരുത്, നന്ത്യാർവട്ടം, കുടമുല്ല, മഞ്ചാടി, കണിക്കൊന്ന, ചെമ്പകം, ദേവദാരു, പവിഴമല്ലി, നിത്യകല്യാണി, രാജമല്ലി, സൂര്യകാന്തി, നീലക്കടമ്പ്, ശംഖുപുഷ്പം, നീലത്താമര, അശോകം, കാശിത്തുമ്പ, ചന്ദനം, കേരം എന്നിങ്ങനെയാണു ശേഷിക്കുന്ന 22 വേദികളുടെ പേരുകൾ.
Advertisement