ന്യൂഡൽഹി ∙ പാർട്ടി യോഗത്തിലെ പ്രസംഗത്തിനിടെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനു ജെഡിയു നേതാവ് ശരദ് യാദവ് 24 മണിക്കൂറിനകം വിശദീകരണം നൽകണമെന്നു ദേശീയ വനിതാ കമ്മിഷൻ ആവശ്യപ്പെട്ടു. ‘പെൺമക്കളുടെ സൽപ്പേരിനു കോട്ടം സംഭവിച്ചാൽ അത് അവളുടെ ഗ്രാമത്തെയോ സമുദായത്തെയോ മാത്രമാണു ബാധിക്കുക. എന്നാൽ വോട്ടിന്റെ സൽപ്പേരു നഷ്‌ടപ്പെട്ടാൽ അതു രാജ്യത്തിന്റെ അന്തസ്സിനെ ബാധിക്കും’ എന്നായിരുന്നു യാദവിന്റെ പരാമർശം.
തിരഞ്ഞെടുപ്പുകളിൽ പണത്തിന്റെ സ്വാധീനം കൂടിവരുന്നുവെന്നു സ്‌ഥാപിക്കാനാണു യാദവ് പട്നയിലെ പാർട്ടി യോഗത്തിൽ താരതമ്യത്തിനു മുതിർന്നതെങ്കിലും സംഭവം വിവാദമായതോടെ വനിതാ കമ്മിഷൻ ഇടപെടുകയായിരുന്നു. എന്നാൽ, രാജ്യപുരോഗതിക്കു പെൺമക്കളെയും വോട്ടിനെയും ഒരുപോലെ സ്‌നേഹിക്കണമെന്നാണു താൻ പറഞ്ഞതെന്നും തെറ്റായി വ്യാഖ്യാനിച്ചുവെന്നുമാണു ജെഡിയു നേതാവിന്റെ വിശദീകരണം.
ഇത്തരം വിവാദങ്ങളിൽ മുൻപും ശരദ് യാദവ് ഉൾപ്പെട്ടിട്ടുണ്ട്. 2015 മാർച്ചിൽ രാജ്യസഭയിൽ ദക്ഷിണേന്ത്യയിലെ സ്‌ത്രീകളുടെ നിറത്തെക്കുറിച്ചുള്ള പ്രസംഗം, മന്ത്രിയും ബിജെപി നേതാവുമായ സ്‌മൃതി ഇറാനിയുമായുള്ള വാഗ്വാദത്തിലാണു കലാശിച്ചത്. തുടർന്നു സ്‌മൃതി ഇറാനിയെക്കുറിച്ചു നടത്തിയ പരാമർശവും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.