ബെംഗളൂരു ∙ കൂട്ട പിരിച്ചുവിടൽ പ്രശ്നത്തിനു പരിഹാരം തേടി ഐടി, അനുബന്ധ സ്ഥാപനങ്ങളിലെ ജീവനക്കാർ കർണാടക സർക്കാരിനെ സമീപിക്കുന്നു. പ്രത്യേക തൊഴിൽ സംരക്ഷണ നിയമം വേണമെന്നാണ് ആവശ്യമെന്നു ജീവനക്കാരുടെ കൂട്ടായ്മയായ ഐടെക് അറിയിച്ചു. ഇതുവരെ തൊഴിൽ നഷ്ടപ്പെട്ടവരെ കണ്ടെത്തി അവർക്ക് ആവശ്യമായ നിയമസഹായം നൽകാനും സംഘടന ലക്ഷ്യമിടുന്നു.
ബെംഗളൂരുവിൽ ഐടി, അനുബന്ധ സേവന സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന 15 ലക്ഷത്തോളം പേരിൽ 30% മലയാളികളാണ്. വിപ്രോ, കോഗ്‌നിസന്റ്, ഇൻഫോസിസ് തുടങ്ങിയ സ്ഥാപനങ്ങൾ മോശം പ്രകടനം നടത്തുന്നവരെ വെട്ടിക്കുറയ്ക്കാൻ നടപടിയെടുക്കുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഐടെക് നീക്കം.