ന്യൂഡൽഹി ∙ മോസ്കോ രാജ്യാന്തര ചലച്ചിത്രമേളയിൽ ഇതാദ്യമായി ഇന്ത്യൻ സിനിമയ്ക്കു മാത്രമായി പ്രത്യേക വിഭാഗം. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ എഴുപതാം വാർഷികാഘോഷം പ്രമാണിച്ചാണു റഷ്യക്കാരെ ‘ബാഹുബലി’ ഉൾപ്പെടെയുള്ള സിനിമ കാണിക്കുന്നത്.
മലയാളത്തിൽ നിന്നുള്ള സിനിമകളൊന്നും പട്ടികയിലില്ല. ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങൾ, ഗുൽഷൻ ഗ്രോവർ അഭിനയിച്ച ബാഡ്മാൻ, എ ഡെത്ത് ഇൻ ദ് ഗുഞ്ച്, ബെയ് യാർ, യു ടേൺ, കോതനോഡി തുടങ്ങിയ ചിത്രങ്ങളാണ് ഇന്ത്യൻ പനോരമയിൽ അവതരിപ്പിക്കുക.
നാളെ മുതൽ 29 വരെയാണു മേള. ഗുൽഷൻ ഗ്രോവർ, ബാഹുബലി സംവിധായകൻ രാജമൗലി എന്നിവർ പങ്കെടുക്കും. അസമീസ്, ബംഗാളി, കന്നഡ, തെലുഗു, ഗുജറാത്തി, ഹിന്ദി എന്നീ ഭാഷകളിൽ നിന്നുള്ള ഏഴു സിനിമകളാണു പ്രദർശിപ്പിക്കുന്നത്.