കൊൽക്കത്ത ∙ മദർ തെരേസ എന്ന പേരു കേൾക്കുമ്പോൾ മനസ്സിൽ തെളിയുന്നതു രണ്ടു കാര്യങ്ങളാണ് – ചുളിവുവീണ നിഷ്കളങ്ക മുഖവും നീലക്കരയുള്ള വെള്ള സാരിയും. ഇതിൽ നീലക്കര സാരി ഇനി ബൗദ്ധിക സ്വത്തവകാശ പരിധിയിൽ. ഈ സാരിക്കു കേന്ദ്രസർക്കാർ ട്രേഡ് മാർക്ക് റജിസ്ട്രേഷൻ അനുവദിച്ചു.
വിശുദ്ധ മദർ തെരേസയുടെ സന്യാസസമൂഹമായ ‘മിഷനറീസ് ഓഫ് ചാരിറ്റി’യുടെ ബൗദ്ധിക സ്വത്തായിരിക്കും ഈ സാരി ഡിസൈൻ ഇനിമുതൽ.
മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച 2016 സെപ്റ്റംബർ നാലിനു സാരി ബൗദ്ധികസ്വത്തായി കേന്ദ്രസർക്കാരിന്റെ ട്രേഡ് മാർക്ക്സ് റജിസ്ട്രി അംഗീകരിച്ചിരുന്നു. ഇപ്പോൾ ട്രേഡ് മാർക്ക് റജിസ്ട്രേഷൻ അനുവദിച്ചതോടെ നടപടികൾ പൂർത്തിയായി. വർഷം തോറും നാലായിരം നീലക്കര സാരികൾ തയാറാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി അംഗങ്ങൾക്കു നൽകുന്നുണ്ട്.