മുംബൈ ∙ ഗോമാംസം കൈവശം വച്ചെന്ന് ആരോപിച്ചു നാഗ്പുരിൽ യുവാവിനെ സംഘം ചേർന്നു ക്രൂരമായി മർദിച്ചു. കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗ്പുർ കടോൾ നിവാസി സലിം ഇസ്മയിൽ ഷെയ്ഖ് ആണ് ആക്രമണത്തിനിരയായത്. ആറംഗസംഘം ബൈക്ക് തടഞ്ഞുനിർത്തി ബോക്സിലുള്ള ഗോമാംസം പുറത്തെടുക്കാൻ ആവശ്യപ്പെട്ടെന്നും ഇല്ലെന്ന് അറിയിച്ചപ്പോൾ തള്ളിയിട്ടു ക്രൂരമായി മർദിച്ചെന്നും പൊലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ആക്രമണ വിഡിയോ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിലാണു നാലുപേരെ അറസ്റ്റ് ചെയ്തത്.
അതിനിടെ, പുണെയിൽ രണ്ടിടങ്ങളിൽ ബീഫുമായി പോകുകയായിരുന്ന രണ്ടു വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. ഇരു സംഭവങ്ങളിലുമായി നാലു പേർക്കെതിരെ മൃഗസംരക്ഷണ നിയമപ്രകാരം കേസെടുത്തു.