മുംബൈ ∙ നാഗ്പുരിൽ ബിജെപി ന്യൂനപക്ഷ സെൽ നേതാവ് സലിം ഷെയ്ഖിനെ ബൈക്കിൽനിന്നു ഗോമാംസം പിടിച്ചെടുത്തതിനെത്തുടർന്ന് പാർട്ടിയിൽനിന്നു പുറത്താക്കി. മൃഗസംരക്ഷണ നിയമപ്രകാരം പൊലീസ് ഷെയ്ഖിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണു പാർട്ടി നടപടി.
കഴിഞ്ഞ ദിവസം ബൈക്കിൽ ഗോമാംസവുമായി പോകുകയാണെന്ന സംശയത്തെത്തുടർന്ന് ഷെയ്ഖിനെ ആറംഗസംഘം ക്രൂരമായി മർദിച്ചതു വലിയ വാർത്തയായിരുന്നു. ഇവരിൽ നാലു പേരെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. ബിജെപിയുടെ നാഗ്പുർ കടോൾ മേഖലാ ന്യൂനപക്ഷ സെൽ പ്രസിഡന്റാണ് മർദനമേറ്റ സലിം ഇസ്മയിൽ ഷെയ്ഖ് എന്നു പൊലീസ് പിന്നീട് സ്ഥിരീകരിച്ചു.
ബൈക്കിൽനിന്നു പിടിച്ചെടുത്ത മാംസം പശുവിന്റേതാണെന്ന ഫൊറൻസിക് പരിശോധനാഫലം പിന്നാലെ വന്നു. ഇതോടെയായിരുന്നു ഷെയ്ഖിന്റെ അറസ്റ്റ്.