മുംബൈ ∙ മഹാരാഷ്ട്രയിലെ അകോള ജില്ലയിൽ കലക്ടറേറ്റിലേക്കു കർഷക മാർച്ച് നയിച്ച മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരുത്തി, സോയബീൻ കർഷകരുടെ പ്രശ്നങ്ങൾ സർക്കാർ അവഗണിക്കുന്നുവെന്നാരോപിച്ചായിരുന്നു മാർച്ച്. സിൻഹയെയും ഇരുനൂറ്റമ്പതോളം കർഷകരെയും ജില്ലാ പൊലീസ് ആസ്ഥാനത്തേക്കു കൊണ്ടുപോയി. സിൻഹയെ വിട്ടയയ്ക്കാൻ പൊലീസ് തയാറായെങ്കിലും പോകാൻ അദ്ദേഹം കൂട്ടാക്കിയില്ല.
തിരഞ്ഞെടുപ്പിനു മുൻപ് കർഷകർക്കു മോഹന വാഗ്ദാനങ്ങൾ നൽകിയിരുന്ന ബിജെപി, അധികാരത്തിലെത്തിയ ശേഷം അവരെ തിരിഞ്ഞുനോക്കുന്നില്ലെന്നു സിൻഹ ആരോപിച്ചു. ആവശ്യങ്ങൾ അംഗീകരിക്കും വരെ കർഷകർ സർക്കാരിനു മേൽ ‘സർജിക്കൽ സ്ട്രൈക്ക്’ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.