Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൂപാണിക്കു സ്വന്തം ജയം പ്ലസ്; പാർട്ടിയുടെ പ്രകടനം മൈനസ്

vijay-rupani വിജയ് രൂപാണി

അഹമ്മദാബാദ് ∙ ഗുജറാത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല; നിലവിലെ മുഖ്യമന്ത്രി വിജയ് രൂപാണി തന്നെയെന്ന സൂചനയാണു പാർട്ടി അധ്യക്ഷൻ അമിത് ഷാ നൽകിയത്. രൂപാണിയാണു പാർട്ടിയുടെ തിരഞ്ഞെടുപ്പു പോരാട്ടത്തിന്റെ മുഖം എന്നായിരുന്നു ആ വാചകം. ഇതു നിലവിലെ മുഖ്യമന്ത്രിയെന്ന നിലയിൽ പറഞ്ഞതാണെന്നും ഭാവിമുഖ്യമന്ത്രിയെന്ന നിലയിൽ പറഞ്ഞതാണെന്നും രണ്ടു തരത്തിലും വ്യാഖ്യാനിക്കാം.

മുഖ്യമന്ത്രിയെ തോൽപിക്കുമെന്ന ശപഥത്തോടെ, സിറ്റിങ് സീറ്റ് ഉപേക്ഷിച്ചു മൽസരത്തിനെത്തിയ കോൺഗ്രസ് സ്ഥാനാർഥി ഇന്ദ്രാനിൽ രാജ്യഗുരുവിനെ അരലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനു മറികടന്നതു രൂപാണിക്കു ‘പ്ലസ്’ ആയി. ഇതേസമയം, ബിജെപി ജയത്തിന്റെ തിളക്കം കുറഞ്ഞതു തിരിച്ചടിയും. നൂറ്റൻപതിലധികം സീറ്റെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്ന സംസ്ഥാനത്തു നൂറു സീറ്റ് തികഞ്ഞില്ല. രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം പ്രകടനമാണിത്.

അഭിപ്രായ സമന്വയത്തിന്റെ ശിൽപിയായിട്ടാണു രൂപാണി അറിയപ്പെടുന്നത്. പട്ടേൽ, ദലിത് പ്രക്ഷോഭങ്ങളെത്തുടർന്ന് ആനന്ദിബെൻ പട്ടേലിനു മുഖ്യമന്ത്രിപദം നഷ്ടപ്പെട്ടപ്പോൾ പല കരുത്തരെയും മറികടന്നു രൂപാണിക്കു വഴിയൊരുക്കിയതും ഈ കഴിവുതന്നെ. പാർട്ടിക്കും സർക്കാരിനും പുതിയ സൗമ്യമുഖം എന്നതാണു ഗുജറാത്തിൽനിന്നുള്ള രാജ്യസഭാംഗമായ സ്മൃതി ഇറാനിക്കുള്ള സാധ്യത. താൻ മത്സരരംഗത്തില്ലെന്നാണു സ്മൃതി പ്രതികരിച്ചത്.

സൗരാഷ്ട്ര മേഖലയിൽ പട്ടേൽ സമുദായത്തിന്റെ എതിർപ്പു ശക്തമായി തുടരുന്നുവെന്നാണു തിരഞ്ഞെടുപ്പുഫലം നൽകുന്ന സൂചന. ഇതു ശമിപ്പിക്കാൻ മുഖ്യമന്ത്രിയായി പട്ടേൽ മുഖം വേണമെന്ന വാദം ശക്തമാണ്. നിലവിലെ ഉപമുഖ്യമന്ത്രി നിധിൻ പട്ടേൽ, സൗരാഷ്ട്ര മേഖലയിൽ ഉജ്വല ജയം നേടിയ സംസ്ഥാന അധ്യക്ഷൻ പട്ടേൽ നേതാവ് ജിത്തു വഘാണി എന്നീ പേരുകളാണു ചർച്ചകളിൽ. അമിത് ഷായുടെ പേരും ചർച്ചകളിലുണ്ട് – അതിനു സാധ്യത കുറവാണെങ്കിലും. പാർട്ടിക്കേറ്റ ചെറുതെങ്കിലും ഗുരുതരമായ തിരിച്ചടിയെ മറികടക്കാൻ അമിത് ഷാ തന്നെ വന്നുകൂടെന്നില്ല എന്നാണ് അഭ്യൂഹം.

പരിഗണിച്ചേക്കുമെന്നു പ്രതീക്ഷിക്കുന്ന മറ്റു രണ്ടു പേരുകൾ പട്ടേൽ നേതാവും കേന്ദ്രമന്ത്രിയുമായ മൻസുഖ് മണ്ഡാവിയ, ഇപ്പോൾ കർണാടക ഗവർണറായ വാജുഭായ് വാല എന്നിവരുടേതാണ്. പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ പാർട്ടി നിരീക്ഷകരായി നിശ്ചയിക്കപ്പെട്ട കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി, പാർട്ടി ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ എന്നിവർ ഇന്ന് അഹമ്മദാബാദിലെത്തിയേക്കും. ഇരുവരും നിയുക്ത എംഎൽഎമാരുമായി ചർച്ച നടത്തിയാണു നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കുകയെങ്കിലും ‘ഒരു’ പേരുമായി അവർ എത്തുകയും അതു സംബന്ധിച്ച അഭിപ്രായം തേടുകയുമായിരിക്കും ചെയ്യുക. മുഖ്യമന്ത്രിപദത്തെച്ചൊല്ലി നിയമസഭാ കക്ഷിയിൽ തർക്കമുണ്ടായ ചരിത്രം ഗുജറാത്തിൽ ബിജെപിക്കില്ല.

related stories