പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിനു നേരെ കല്ലേറു നടത്തിയതിനു 10 സ്ത്രീകൾ ഉൾപ്പെടെ 28 പേരെ അറസ്റ്റ് ചെയ്തു. തിരിച്ചറിഞ്ഞ 99 പേർക്കും അറിയാത്ത എഴുനൂറോളം പേർക്കുമെതിരെ പൊലീസ് പ്രഥമ വിവര റിപ്പോർട്ട് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിതീഷ് കുമാറിന്റെ സംസ്ഥാന വ്യാപകമായുള്ള വികാസ് സമീക്ഷ യാത്ര, നന്ദൻ ഗ്രാമത്തിലെത്തിയപ്പോഴാണു നാട്ടുകാർ കല്ലേറു നടത്തിയത്. നിതീഷ് കുമാർ പരുക്കില്ലാതെ രക്ഷപ്പെട്ടെങ്കിലും ഒട്ടേറെ സുരക്ഷാ ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. വാഹനങ്ങൾ തകർന്നു. മുഖ്യപ്രതിപക്ഷമായ ആർജെഡിയാണ് അക്രമത്തിനു പിന്നിലെന്നു ജെഡി(യു)–ബിജെപി ഭരണമുന്നണി ആരോപിച്ചു.