റാഞ്ചി∙ നിയമസഭയിൽ കറുത്ത മുഖംമൂടി ധരിച്ചെത്തിയ ജാർഖണ്ഡ് മുക്തിമോർച്ച അംഗങ്ങളെ സ്പീക്കർ സസ്പെൻഡ് ചെയ്തു. സർക്കാർ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണെന്നാരോപിച്ചാണു ജെഎംഎം എംഎൽഎമാർ മുഖംമൂടി അണിഞ്ഞ് എത്തിയത്.
കാലിത്തീറ്റ കുംഭകോണക്കേസിൽ ആരോപണ വിധേയരായ ചീഫ് സെക്രട്ടറി രാജബാല വർമ, അഡീഷൻ ചീഫ് സെക്രട്ടറി സുഖ്ദേവ് സിങ്, വ്യാജ മാവോയിസ്റ്റ് ആക്രമണത്തിൽ ആരോപിതനായ ഡിജിപി ഡി.കെ.പാണ്ഡെ എന്നിവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഒരാഴ്ചയായി പ്രതിപക്ഷം സമരത്തിലാണ്. അംഗങ്ങളെ സസ്പെൻഡ് ചെയ്യുന്നതായി സ്പീക്കർ പ്രഖ്യാപിച്ചതിനെ തുടർന്നു പ്രതിപക്ഷം ബജറ്റ് അവതരണം ബഹിഷ്കരിച്ചു.