ന്യൂഡൽഹി∙ ഗൂഗിളിനു 136 കോടി രൂപ പിഴ. മാർക്കറ്റിൽ മുൻപന്തിയിലെത്താൻ ബിസിനസ് രംഗത്തു മാന്യമല്ലാത്ത മാർഗങ്ങളുപയോഗിച്ചുവെന്ന പരാതിയിലാണ് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) ഗൂഗിളിനു പിഴ ചുമത്തിയത്. തെറ്റായ വഴികൾ ബിസിനസിൽ ഉപയോഗിച്ചുവെന്നതിനു ഗൂഗിളിനെ ശിക്ഷിക്കുന്നത് ആഗോളതലത്തിൽ തന്നെ അപൂർവമായ നടപടിയാണ്.
ഗൂഗിളിനെതിരെ 2012ൽ മാട്രിമോണി ഡോട് കോം, കൺസ്യൂമർ യൂണിറ്റി ആൻഡ് ട്രസ്റ്റ് സൊസൈറ്റി (കട്സ്) എന്നിവർ നൽകിയ പരാതിയിലാണു നടപടി. ഗൂഗിളിന് 2013 മുതൽ 2015 വരെ ഇന്ത്യൻ മാർക്കറ്റിൽ നിന്നു ലഭിച്ച വരുമാനത്തിന്റെ
അഞ്ചു ശതമാനം മാത്രമാണു പിഴയായി ചുമത്തിയിരിക്കുന്ന 135.86 കോടി രൂപയെന്നു സിസിഐ അറിയിച്ചു. ഗൂഗിൾ നൽകിയ വിശദീകരണങ്ങൾ പഠിച്ച ശേഷവും പിഴ ചുമത്തുന്നതാണു ശരിയെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ചെയ്യുന്നതെന്നു സിസിഐ വ്യക്തമാക്കി.