ചെന്നൈ ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഛായാചിത്രം നിയമസഭയിൽ അനാച്ഛാദനം ചെയ്തു. തൊട്ടുപിന്നാലെ, ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡിഎംകെ ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഇന്നു പരിഗണിക്കും. അണ്ണാ ഡിഎംകെ മന്ത്രിമാരും എംഎൽഎമാരും എംപിമാരും ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുത്ത ചടങ്ങ് പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചു. അണ്ണാ ഡിഎംകെ വിമത എംഎൽഎ ടി.ടി.വി. ദിനകരനും എത്തിയില്ല.
അനാച്ഛാദന വേളയിൽ അണ്ണാ ഡിഎംകെ അംഗങ്ങൾ എഴുന്നേറ്റുനിന്നു കൈകൂപ്പി. അഴിമതിക്കേസിൽ കുറ്റക്കാരിയെന്നു സുപ്രീം കോടതി കണ്ടെത്തിയ വ്യക്തിയുടെ ഛായാചിത്രം സ്ഥാപിക്കുന്നതു ജനാധിപത്യത്തിനു കളങ്കമാണെന്ന് ആരോപിച്ചാണു ഡിഎംകെ കോടതിയെ സമീപിച്ചത്.
തമിഴ്നാട് നിയമസഭാ മന്ദിരത്തിൽ ഇതുവരെ 11 വ്യക്തികളുടെ ഛായാചിത്രം സ്ഥാപിച്ചതിൽ ആദ്യ വനിതയാണു ജയലളിത.