ആഗ്ര∙ പ്രണയത്തിനു ക്രൂരതയുടെ മുഖം കൂടിയുണ്ടെന്നു ദീപിക അറിഞ്ഞിരുന്നില്ല, വെടിയേറ്റു വീഴും വരെ. പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിലാണു പ്ലസ് ടു വിദ്യാർഥിയായ ദീപിക യാദവിനെ (17) വികാസ് യാദവ് (22) വെടിവച്ചു കൊന്നത്. മൂന്നു മിനിറ്റിനുശേഷം അതേ തോക്കു കൊണ്ട് വികാസ് സ്വയം ജീവനൊടുക്കുകയും ചെയ്തു.
ഉത്തർപ്രദേശിലെ നാഗ്‍ല ഗുലാൽ മേഖലയിലെ സന്ത് ജ്ഞാനാനന്ദ് ഇന്റർ കോളജിനു സമീപമാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ സംഭവം നടന്നത്. നാടൻ തോക്കും 16 തിരകളുമായി എത്തിയ വികാസ് പ്ലസ് ടു പരീക്ഷ എഴുതാൻ വിദ്യാലയത്തിലെത്തിയ പെൺകുട്ടിയെ വെടിവയ്ക്കുകയായിരുന്നു. ഒട്ടേറെ പേർ നോക്കിനിൽക്കെയാണു സംഭവം. ഡൽഹിയിൽ ഡ്രൈവറായി ജോലി നോക്കുന്ന വികാസ്, നാഥു കി ഥാർ ഗ്രാമവാസിയാണ്. രണ്ടു കിലോമീറ്റർ അകലെയുള്ള ഉരാവർ ഗ്രാമക്കാരിയാണു ദീപിക. മൂന്നു മക്കളുള്ള കുടുംബത്തിലെ മൂത്ത കുട്ടിയായ ദീപികയ്ക്കു നന്നായി പഠിച്ച് എൻജിനീയറാകണമെന്നായിരുന്നു ആഗ്രഹം. വികാസിന്റെ പ്രണയാഭ്യർഥന ദീപിക നിരസിച്ചതിനെ തുടർന്നു വീട്ടുകാർ ഇടപെട്ട് പ്രശ്നം പറഞ്ഞുതീർക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്.