ലക്നൗ∙ ഗോരഖ്പുർ, ഫുൽപുർ ലോക്സഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിലുണ്ടായ പരാജയം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നയപരിപാടികളുടെ ഹിതപരിശോധനയായി കാണാനാകില്ലെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. എന്നാൽ പരാജയം ബിജെപിക്ക് പാഠമായെന്നും 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
എസ്പി–ബിഎസ്പി കൂട്ടുകെട്ടിനു ബിജെപിയുടെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. പരാജയത്തിന്റെ കാരണം എന്തെന്ന ചോദ്യത്തിന് അമിത ആത്മവിശ്വാസമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അനായാസമായി ജയിച്ചുകയറാമെന്നു കരുതിയ ബിജെപി സ്ഥാനാർഥികൾ മികച്ച രീതിയിൽ പ്രവർത്തിച്ചുമില്ല–അദ്ദേഹം പറഞ്ഞു.