ശ്രീനഗർ ∙ ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ അതിർത്തിയിലെ വനത്തിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കരസേനയിലെ രണ്ടു സൈനികർക്കും രണ്ടു പൊലീസുകാർക്കും വീരമൃത്യു. നാലു ഭീകരരും കൊല്ലപ്പെട്ടു. വനത്തിലൊളിച്ച ഭീകരരും സുരക്ഷാഭടന്മാരും തമ്മിൽ വെടിവയ്പ് തുടരുകയാണ്.
നിയന്ത്രണരേഖ പിന്നിട്ട് എട്ടുകിലോമീറ്ററോളം മുന്നോട്ടു വന്ന ഭീകരരെ സുരക്ഷാഭടന്മാർ കണ്ടെത്തി നേരിടുകയായിരുന്നു. ആദ്യം ഒരു മുസ്‌ലിം പള്ളിയിലൊളിച്ച ഭീകരർ പിന്നീടു വനത്തിലേക്കു പലായനം ചെയ്തു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ആരംഭിച്ച ഏറ്റുമുട്ടലിൽ ആദ്യദിവസം സൈനികരും സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) പൊലീസുകാരും അടങ്ങുന്ന സുരക്ഷാഭടന്മാർ മൂന്നു ഭീകരരെ വകവരുത്തി.
എന്നാൽ രണ്ടാംദിനമായ ഇന്നലെയാണ് ഭീകരരുടെ വെടിവയ്പിൽ രണ്ടു സൈനികരും രണ്ട് എസ്ഒജി പൊലീസുകാരും വീരമൃത്യു വരിച്ചത്. ദീപക് പണ്ഡിറ്റ്, മുഹമ്മദ് യൂസഫ് എന്നിവരാണ് വീരമൃത്യു വരിച്ച പൊലീസുകാർ. കൊല്ലപ്പെട്ട സൈനികരിലൊരാൾ മുഹമ്മദ് അഷറഫാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.