കൊൽക്കത്ത∙ ബിജെപിയുടെ രാമനവമി ആഘോഷങ്ങൾക്കു ബദലായി സംസ്ഥാനത്തുടനീളം തൃണമൂൽ കോൺഗ്രസ് രാമപൂജയും ഘോഷയാത്രയും സംഘടിപ്പിച്ചതോടെ, ബംഗാളിൽ പരക്കെ സംഘർഷസാധ്യത. പുരുലിയയിലെ ബൽദി ഗ്രാമത്തിൽ ഘോഷയാത്രയുമായി ബന്ധപ്പെട്ട് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ മരിച്ചു. നാലു പേർക്കു പരുക്കേറ്റു. ബർധമാൻ ജില്ലയിൽ പൂജാപ്പന്തൽ തൃണമൂൽ പ്രവർത്തകർ ആക്രമിച്ചതായി ബിജെപി ആരോപിച്ചു.
‘ബംഗാളിലെ ഹിന്ദുജനതയെ ഒന്നിപ്പിക്കാനുള്ള’ ബിജെപി ശ്രമത്തെ, സംസ്ഥാനത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാൻ അനുവദിക്കില്ല എന്ന മറുവാദമുയർത്തിയാണു തൃണമൂൽ നേരിടുന്നത്. ബിജെപി നേതാക്കന്മാർ പങ്കെടുത്ത രാമനവമി റാലികൾക്കു ബദലായി നടന്ന തൃണമൂൽ യോഗങ്ങളിൽ മന്ത്രിമാരായ ഫിറാദ് ഹക്കിം, സാധൻ പാണ്ഡെ തുടങ്ങിയവർ എത്തി.
ഭരിക്കുന്ന പാർട്ടി രാമനവമി ആഘോഷിക്കുന്നത് സ്വാഗതം ചെയ്യുന്നതായും ഹിന്ദുത്വത്തിന്റെ വിജയമായി ഇതിനെ കണക്കാക്കുന്നുവെന്നും ബിജെപി ദേശീയ സെക്രട്ടറി രാഹുൽ സിൻഹ പറഞ്ഞു. ആയുധമേന്തിയുള്ള ഘോഷയാത്രയ്ക്ക് നിരോധനമുണ്ടായിരുന്നെങ്കിലും പലയിടത്തും അത് പാലിക്കപ്പെട്ടിരുന്നില്ല.