ന്യൂഡൽഹി ∙ വികസനത്തിനായുള്ള നേപ്പാളിന്റെ ശ്രമങ്ങൾക്ക് ഇന്ത്യയുടെ സമ്പൂർണ പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം നേപ്പാളിൽ ജനാധിപത്യം ശക്തിപ്പെടുത്തുമെന്ന് അഭിപ്രായപ്പെട്ടു. ത്രിദിന സന്ദർശനത്തിനെത്തിയ നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലിയുമായി മോദി വിശദമായ ചർച്ചകൾ നടത്തി.
പ്രതിരോധം, സുരക്ഷ, വ്യാപാരം, കൃഷി തുടങ്ങിയ മേഖലകളിലെല്ലാം അടുത്തു സഹകരിക്കാൻ ചർച്ചയിൽ ധാരണയായി. കഠ്മണ്ഡുവിൽനിന്ന് ഇന്ത്യയിലേക്കു പുതിയ റെയിൽവേ പാത ആരംഭിക്കുമെന്നും മോദി അറിയിച്ചു. മോദിയെ നേപ്പാൾ സന്ദർശിക്കാൻ ഒലി ക്ഷണിച്ചു. ഒലിക്കു രാഷ്ട്രപതി ഭവനിലും ഇന്നലെ സ്വീകരണം നൽകി.
രണ്ടാം വട്ടം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടശേഷം ഒലി സന്ദർശിക്കുന്ന ആദ്യ രാജ്യം ഇന്ത്യയാണെന്നതിൽ പ്രത്യേക സന്തോഷമുണ്ടെന്നു രാഷ്ട്രപതി റാം നാഥ് കോവിന്ദ് പറഞ്ഞു. മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരും രാഷ്ട്രപതിഭവനിലെത്തി ഒലിയെ കണ്ടു ചർച്ച നടത്തി.