ന്യൂഡൽഹി ∙ വിഎച്ച്പി (വിശ്വഹിന്ദു പരിഷത്ത്) രാജ്യാന്തര അധ്യക്ഷ സ്ഥാനത്തേക്കു പ്രവീൺ തൊഗാഡിയ പിന്തുണച്ച സ്ഥാനാർഥിക്കു തോൽവി. വോട്ടെടുപ്പിൽ തൊഗാഡിയ പിന്തുണച്ച രാഘവറെഡ്ഢിയെ പരാജയപ്പെടുത്തി നരേന്ദ്ര മോദി പക്ഷക്കാരനും ഹിമാചൽപ്രദേശ് മുൻ ഗവർണറുമായ വി.എസ്.കോക്ജെ തിരഞ്ഞെടുക്കപ്പെട്ടു. പ്രവീൺ തൊഗാഡിയ വഹിച്ചിരുന്ന വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് അലോക് കുമാറിനെ നാമനിർദേശം ചെയ്തു. ഇതോടെ തൊഗാഡിയ ബദൽ ഹിന്ദു സംഘടനയ്ക്കു രൂപം നൽകുമെന്നാണു സൂചന.
അയോധ്യയിൽ രാമക്ഷേത്ര നിർമാണം ആരംഭിക്കണമെന്ന ആവശ്യവുമായി 17ന് അദ്ദേഹം അനിശ്ചിതകാല നിരാഹാരം ആരംഭികവി.എസ്.കോക്ജെയെ ഐകകണ്ഠ്യേന തിരഞ്ഞെടുക്കണമെന്ന ആർഎസ്എസ് നിർദേശം ലംഘിച്ചാണ്, ഗുഡ്ഗാവിൽ ചേർന്ന വിഎച്ച്പി ഗവേണിങ് കൗൺസൽ യോഗത്തിൽ തൊഗാഡിയ അനുകൂലികൾ വോട്ടെടുപ്പ് ആവശ്യപ്പെട്ടത്. രാഘവ റെഡ്ഢിക്ക് 60, വി.എസ്.കോക്ജെയ്ക്ക് 131 എന്നിങ്ങനെ വോട്ടു ലഭിച്ചു.
വർക്കിങ് പ്രസിഡന്റ് (വിദേശം) ആയി അശോക് ചൗഗലെയെയും ജനറൽ സെക്രട്ടറിയായി മിലിന്ദ് പരാന്ദെയെയും സംഘടനാ സെക്രട്ടറിയായി വിനായക് ദേശ്പാണ്ഡെയെയും നാമനിർദേശം ചെയ്തു. കഴിഞ്ഞ ഡിസംബറിൽ ഭുവനേശ്വറിൽ ചേർന്ന യോഗത്തിൽ പ്രവീൺ തൊഗാഡിയ പക്ഷത്തിനു മേൽക്കൈയുണ്ടായതിനെതുടർന്നു തിരഞ്ഞെടുപ്പ് ആർഎസ്എസ് നേതൃത്വം അംഗീകരിച്ചില്ല. ആർഎസ്എസ്–ബിജെപി നേതൃത്വം വിഎച്ച്പി ഗവേണിങ് കൗൺസൽ അംഗങ്ങളെ സ്വാധീനിച്ചു ഭൂരിപക്ഷം ഉറപ്പാക്കിയശേഷമാണു വീണ്ടും തിരഞ്ഞെടുപ്പു സംഘടിപ്പിച്ചത്.
വിമർശനവുമായി തൊഗാഡിയ
വിഎച്ച്പി പ്രസ്ഥാനം ഹിന്ദുവിനെ വിസ്മരിച്ചു ചിലരുടെ വ്യക്തിതാൽപര്യത്തിനും അധികാരമോഹത്തിനുമായി ഉപയോഗിക്കുകയാണെന്നു പ്രവീൺ തൊഗാഡിയ കുറ്റപ്പെടുത്തി. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കേണ്ടതും ഗോഹത്യ നിരോധിക്കേണ്ടതും കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയേണ്ടതും രോഹിൻഗ്യ– ബംഗ്ല മുസ്‌ലിംകളെ തിരിച്ചയയ്ക്കേണ്ടതും ഹിന്ദുക്കളുടെ ആവശ്യമാണെന്നും തൊഗാഡിയ പറഞ്ഞു.