ന്യൂഡൽഹി ∙ മുപ്പതു വർഷം മുൻപു തർക്കത്തിനിടെ ഗുർണാംസിങ് എന്നയാളെ അടിച്ചുകൊന്ന കേസിൽ ഹൈക്കോടതിയിൽനിന്നു മൂന്നു വർഷം തടവുശിക്ഷ ലഭിച്ച പഞ്ചാബ് മന്ത്രിസഭയിലെ ടൂറിസം മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദുവിന്റെ അപ്പീൽ സുപ്രീം കോടതി വിധി പറയാൻ മാറ്റി.
ഗുർണാംസിങ്ങിന്റെ മരണകാരണം സംബന്ധിച്ച തെളിവുകൾ പരസ്പര വിരുദ്ധമാണെന്നും മെഡിക്കൽ റിപ്പോർട്ട് അവ്യക്തമാണെന്നും സിദ്ദു വാദിച്ചു. പാട്യാലയിൽ വാഹനം നടുറോഡിൽ പാർക്കു ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തിൽ വന്ന ഗുർണാംസിങ് ചോദ്യം ചെയ്തതിനെ തുടർന്ന് അടിപിടിയുണ്ടായി. പരുക്കേറ്റ ഗുർണാം സിങ് ആശുപത്രിയിൽ മരിച്ചു. മരണം മർദനത്തെ തുടർന്നുള്ള മസ്തിഷ്ക രക്തസ്രാവം മൂലമാണെന്നാണു പ്രോസിക്യൂഷൻ വാദം. വിചാരണക്കോടതി 1999ൽ സിദ്ദുവിനെ വിട്ടയച്ചിരുന്നു. എന്നാൽ, ഹൈക്കോടതി 2006ൽ സിദ്ദുവിനെയും കൂട്ടുപ്രതി രൂപിന്ദർ സിങ്ങിനെയും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു മൂന്നുവർഷം തടവിനു വിധിച്ചു.