ഹൈദരാബാദ് ∙ പാർട്ടി അംഗസംഖ്യയ്ക്കു പുറമേ ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും അംഗത്വത്തിൽ ചോർച്ചയുണ്ടായതായി സിപിഎം. പാർട്ടി കോൺഗ്രസിനു മുൻപാകെയുള്ള സംഘടനാരേഖയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
∙ ഡിവൈഎഫ്ഐയുടെ അംഗസംഖ്യയിൽ ക്രമാനുഗതതളർച്ചയാണു സംഭവിക്കുന്നത്. 2015–1,15,51,613. 2016–1,04,56,376. 2017–1,02,42,601 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്നുവർഷത്തെ ഡിവൈഎഫ്ഐ അംഗസംഖ്യ. എസ്എഫ്ഐയിലാവട്ടെ 2015–43,00,609. 2015–42,11,299. 2017–42,08,184 എന്നിങ്ങനെയും.
∙ പാർട്ടിക്കും പോഷക സംഘടനകൾക്കെല്ലാം കൂടി കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ഉണ്ടായിരുന്ന അംഗങ്ങൾ 5,42,39,187 ആണ്. നിലവിലുള്ളത്–5,39,38,187. മൂന്നുലക്ഷത്തോളം കുറവ്. സിപിഎമ്മിന്റേതു കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ അംഗസംഖ്യ 10,58,750 ആയിരുന്നെങ്കിൽ ഇപ്പോൾ 10,12,315.
∙ ഡിവൈഎഫ്ഐയുടെ അംഗസംഖ്യ 2010 മുതൽ കുറയുന്നതായാണു കാണുന്നത്. ബംഗാളിലെ ചോർച്ചയാണു പ്രധാന കാരണം. കേരളത്തിൽ 2.84% വളർച്ചയുണ്ട്. കേരളം, ബംഗാൾ, തമിഴ്നാട്, ത്രിപുര എന്നീ നാലു സംസ്ഥാനങ്ങളിൽ നിന്നാണ് ആകെ അംഗസംഖ്യയുടെ 92.58%.
∙ ആന്ധ്രയിൽ മാത്രം എസ്എഫ്ഐയുടെ അംഗസംഖ്യയിൽ ഒന്നേകാൽ ലക്ഷം പേരുടെ ചോർച്ചയുണ്ട്. കർണാടകയിൽ പകുതിയോളം പേർ സംഘടന വിട്ടു.
∙ കിസാൻ സംഘത്തിലും ചോർച്ച. സിഐടിയു, ജനാധിപത്യ മഹിളാ അസോസിയേഷൻ, കർഷകത്തൊഴിലാളി യൂണിയൻ എന്നിവയുടെ അംഗത്വത്തിലുണ്ടായ വർധനയാണ് ഏക ആശ്വാസം.