ബെംഗളൂരു ∙ കർണാടകയിലെ എടിഎമ്മുകളിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെടുന്നതിനിടെ, ബെളഗാവിയിൽ പിടിച്ചത് ഏഴു കോടി രൂപയുടെ കള്ളനോട്ടുകൾ. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. 500, 2000 രൂപ നോട്ടുകളാണു പിടിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടർമാർക്കു വിതരണം ചെയ്യാൻ എത്തിച്ചതാണെന്ന് പൊലീസ് സംശയിക്കുന്നു. ഇവിടെ നാലു ദിവസമായി ബഹുഭൂരിപക്ഷം എടിഎമ്മുകളും നിശ്ചലമാണ്.
തിരഞ്ഞെടുപ്പിനു മുൻപു കേന്ദ്ര സർക്കാർ മനഃപൂർവം സൃഷ്ടിക്കുന്ന പണക്ഷാമമാണിതെന്നു പ്രതിപക്ഷം ആരോപിച്ചു. എന്നാൽ തുടർച്ചയായുള്ള അവധികൾ കാരണം, എടിഎമ്മുകളിൽ പണം നിറയ്ക്കുന്ന ഏജൻസികളും ബാങ്കുകളും തമ്മിലുണ്ടായ ആശയക്കുഴപ്പമാണ് പണക്ഷാമത്തിനു പിന്നിലെന്നാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ വിശദീകരണം.