ജമ്മു∙ കഠ്‌വയിൽ എട്ടുവയസ്സുകാരി പീഡനത്തെതുടർന്നു കൊല്ലപ്പെട്ട സംഭവത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കായി വർഗീയവൽക്കരിക്കുവാനാണു ബിജെപിയും ആർഎസ്‌എസും ശ്രമിക്കുന്നതെന്നും ജനങ്ങൾ ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും കോൺഗ്രസ്. ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ജെകെപിസിസി) നേതാക്കളും പാർട്ടി എംഎൽഎമാരും സംയുക്ത പ്രസ്താവനയിലാണു സംസ്ഥാനത്തെ ജനങ്ങളെ മതപരമായി വേർതിരിച്ചു നേട്ടം കൊയ്യാനുള്ള രാഷ്ട്രീയ ലാക്കിനെതിരെ മുന്നറിയിപ്പു നൽകിയത്.
ലോക്സഭാ തിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പുകൾ എന്നിവ മുൻപിൽ കണ്ടു ഛിദ്രശക്തികൾ ജനങ്ങളെ വേർപിരിക്കാനും രാഷ്ട്രീയ മുതലെടുപ്പു നടത്താനും ശ്രമിക്കും. എന്തുവിലകൊടുത്തും മതമൈത്രി നിലനിർത്തണമെന്നും സംയുക്ത പ്രസ്താവന ജനങ്ങളോട് അഭ്യർഥിച്ചു.