ജമ്മു ∙ കഠ്‌വ കൂട്ടമാനഭംഗക്കേസിൽ പ്രതികൾക്കു വേണ്ടി ഹാജരായ അഭിഭാഷകനെതിരെ കശ്മീർ ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കും. എട്ടുവയസ്സുകാരി പെൺകുട്ടി ക്രൂരമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ വസ്തുതകൾ വളച്ചൊടിച്ച് അഭിഭാഷകൻ നടത്തുന്ന പ്രവർത്തനങ്ങളാണ് ഈ തീരുമാനത്തിനു പിന്നിൽ. കേസിൽ അറസ്റ്റിലായ വിശാൽ ശർമയ്ക്കെതിരെ മൊഴികൊടുക്കാൻ ക്രൈംബ്രാഞ്ച് സമ്മർദം ചെലുത്തിയെന്നു സാക്ഷി പറയുന്നതായ സിഡി അഭിഭാഷകൻ പ്രചരിപ്പിച്ചിരുന്നു.
കേസിലെ മുഖ്യസൂത്രധാരൻ സഞ്ജി റാമിന്റെ മകനാണു വിശാൽ ശർമ. സമൂഹമാധ്യമങ്ങളിൽ വൈറലായ സിഡിക്കു പിന്നിൽ ഈ അഭിഭാഷകനാണെന്നാണു വിവരം. മജിസ്ട്രേട്ടിനു മുന്നിൽ സാക്ഷി മൊഴി നൽകുന്നുവെന്ന തരത്തിലാണു വിഡിയോ പ്രചരിക്കുന്നത്. പ്രാഥമിക പരിശോധനയിൽ കോടതിക്കു പുറത്താണു വിഡിയോ ചിത്രീകരിച്ചതെന്നു വ്യക്തമായിട്ടുണ്ട്. ഇതു ജനത്തെ തെറ്റിദ്ധരിപ്പിക്കാനും സർക്കാരിനെതിരായ വികാരം ഉണ്ടാക്കാനുമാണെന്ന് ഉന്നത അധികൃതർ വ്യക്തമാക്കി.