ലണ്ടൻ ∙ ഇന്ത്യയിലെ ബാങ്കുകളിൽനിന്ന് ഒൻപതിനായിരത്തിലേറെ കോടി രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ മുങ്ങി ബ്രിട്ടനിൽ കഴിയുന്ന മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാനുള്ള സിബിഐയുടെ ശ്രമങ്ങളിൽ കാര്യമായ പുരോഗതി. മല്യയ്ക്കെതിരെ സിബിഐ സമർപ്പിച്ച തെളിവുകൾ വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേട്ട് കോടതി സ്വീകരിച്ചു.
മല്യയുടെ ആറര ലക്ഷം പൗണ്ട് ജാമ്യം കേസ് ഇനി പരിഗണിക്കുന്ന ജൂലൈ 11 വരെയായി നീട്ടി. സിബിഐ സമർപ്പിച്ച തെളിവുകൾ സ്വീകരിക്കാവുന്നവയാണെന്ന് ജഡ്ജി എമ്മ ആർബൂത്‍നോട്ട് അറിയിച്ചു. കൂടുതലെന്തെങ്കിലും വാദിക്കാനുണ്ടെങ്കിൽ ഇരു കക്ഷികൾക്കും ജൂലൈ 11നു മുൻപ് എഴുതിനൽകാമെന്നും അവ കൂടി പരിഗണിച്ചു വിധി പ്രസ്താവിക്കുന്നതാണെന്നും അവർ അറിയിച്ചു. മല്യയെ വിട്ടുതരണമെന്ന ഇന്ത്യയുടെ ആവശ്യം നേരത്തേ വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേട്ട് കോടതി നിരാകരിച്ചതിനെതിരെ ഇന്ത്യ സമർപ്പിച്ച അപ്പീലാണ് ഇന്നലെ കോടതി പരിഗണിച്ചത്.