ഗാസിയാബാദ് (യുപി) ∙ ആൾമാറാട്ടത്തിനു ശ്രമിച്ചതിനു യുപി ന്യൂനപക്ഷ കമ്മിഷൻ അംഗവും ഗാസിയാബാദിലെ ബിജെപി നേതാവുമായ കൻവർ അഫ്സൽ ചൗധരി അറസ്റ്റിലായി. മുൻ കേന്ദ്രധനമന്ത്രി യശ്വന്ത് സിൻഹയാണെന്നു പറഞ്ഞ് തന്റെ വ്യക്തിപരമായ ആവശ്യങ്ങൾ അധികൃതരിൽ നിന്നു നേടിയെടുക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ്.
യുപി ഉപമുഖ്യമന്ത്രി ദിനേശ് ശർമ, മുൻ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കർ സിങ് വഗേല എന്നിവരാണെന്നു നടിച്ചും ഫോണിൽ സംസാരിച്ചു സ്വന്തം കാര്യം നേടാൻ ചൗധരി ശ്രമിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ഈയിടെ, ബസ് കണ്ടക്ടറെ തല്ലിയ കേസിലെ പ്രതികളെ വിടാൻ എസ്പിയെ വിളിച്ച് ആവശ്യപ്പെട്ടതും ഒരു കേസിൽ ‘വേണ്ടപ്പെട്ട ഒരാൾക്കുവേണ്ടി’ ജില്ലാ മജിസ്ട്രേട്ടിനെ വിളിച്ചതുമാണ് കൻവർ അഫ്സൽ ചൗധരിയെ കുടുക്കിയത്.
സംശയം തോന്നിയ പൊലീസ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ചാണു ചൗധരിയെയും സഹായി കൃഷ്ണകുമാറിനെയും അറസ്റ്റു ചെയ്തത്. അഞ്ചു മൊബൈൽ ഫോണുകളും സിംകാർഡുകളും പിടിച്ചെടുത്തു.