റാഞ്ചി ∙ അൾട്രാ സൗണ്ട് സ്കാനിങ് റിപ്പോർട്ട് ശരിയാണെന്നു വരുത്തുന്നതിനായി വ്യാജഡോക്ടർ ജനിച്ചയുടനെ ആൺകുഞ്ഞിന്റെ ജനനേന്ദ്രിയം നീക്കി. തുടർന്നു നവജാതശിശു രക്തംവാർന്നു മരിച്ചു. ജാർഖണ്ഡിലെ ചത്ര ജില്ലയിലാണു സംഭവം. ഗർഭസ്ഥശിശു പെണ്ണാണെന്നു സ്കാനിങ്ങിനു ശേഷം വ്യാജഡോക്ടർ മാതാപിതാക്കളെ അറിയിച്ചു മണിക്കൂറുകൾക്കകമാണു യുവതി ആൺകുഞ്ഞിനെ പ്രസവിച്ചത്.
ആൺകുട്ടിയാണെന്നു മനസ്സിലായ ഉടൻ ഡോക്ടർ കുഞ്ഞിന്റെ ജനനേന്ദ്രിയം മുറിച്ചു നീക്കുകയായിരുന്നുവെന്നു പിതാവ് അനിൽ പാണ്ഡ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. എട്ടുമാസം ഗർഭിണിയായ ഭാര്യയെ പ്രസവവേദനയെത്തുടർന്നു സമീപത്തെ നഴ്സിങ് ഹോമിലെത്തിച്ചപ്പോൾ ഈ ആശുപത്രിയിലേക്കു വിടുകയായിരുന്നുവെന്നും അനിൽ പറഞ്ഞു.
പൊലീസ് സ്ഥലത്തെത്തിയെങ്കിലും സ്ഥാപനത്തിന്റെ ഉടമകൂടിയായ വ്യാജഡോക്ടറെ കണ്ടെത്താനായില്ല. വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. നിയമവിരുദ്ധ ലിംഗനിർണയം നടത്തിയിരുന്നതായി വ്യക്തമായിട്ടുണ്ടെന്നും നഴ്സിങ് ഹോമും ആശുപത്രിയും പൂട്ടാൻ നോട്ടിസ് നൽകിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.