കട്ടക് ∙ ഒഡിഷയിലെ സാലിപുരിൽ മാനഭംഗത്തിനിരയായ ആറു വയസ്സുകാരി എസ്‌സിബി മെഡിക്കൽ കോളജ് ആശുപത്രിയിൽ എട്ടാം ദിവസം മരണത്തിനു കീഴടങ്ങി. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ബാലികയെ 13 അംഗ ഡോക്ടർമാരുടെ സംഘമാണു ചികിത്സിച്ചിരുന്നത്. സാധ്യമായ എല്ലാ ചികിത്സയും നൽകിയെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
ഏപ്രിൽ 21ന് ആണു ജഗന്നാഥ്പുർ ഗ്രാമത്തിലെ സ്കൂൾ ക്യാംപസിൽ കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തലയിലും മുഖത്തും കഴുത്തിലും സ്വകാര്യഭാഗങ്ങളിലും ആഴത്തിൽ മുറിവേറ്റിരുന്നു. ബിസ്കറ്റ് വാങ്ങാൻ ഗ്രാമത്തിലെ കടയിൽ കുട്ടി പോകുമ്പോഴാണു കൊടും ക്രൂരത അരങ്ങേറിയത്. നാട്ടിൽ തന്നെയുള്ള ഇരുപത്തഞ്ചുകാരനെ പൊലീസ് പിടികൂടിയിരുന്നു. ഇയാൾക്കെതിരെ കൊലപാതകത്തിനുകൂടി കേസെടുക്കും.