ബെംഗളൂരു∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാൽ പ്രധാനമന്ത്രിയാകാൻ തയാറെന്ന് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി നേരിട്ടാൽ, അടുത്ത തവണ ബിജെപി വിജയിക്കില്ലെന്നും നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്നും ഉറപ്പാണ്. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിൽ യുഎസിൽ സർവകലാശാലാ വിദ്യാർഥികളോടുള്ള സംവാദത്തിൽ, കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ തയാറാണെന്നു രാഹുൽ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയാകാൻ തയാറെന്ന രാഹുലിന്റെ പ്രസ്താവനയെ പിന്തുണച്ച് എൻസിപി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ല പ്രഭാഷകനെന്നു സ്വയം അഭിമാനിക്കുമ്പോഴും, ജനങ്ങളുടെ വിശപ്പു മാറ്റാൻ അത് ഉതകില്ലെന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.
രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു സോണിയ ഗാന്ധി തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പ്രസംഗിക്കുന്നത്. കോൺഗ്രസ് മുക്ത ഇന്ത്യയാണു മോദിയുടെ മോഹം. കോൺഗ്രസെന്നല്ല, കൺമുന്നിലുള്ള ആരെയും സഹിക്കാനുള്ള കഴിവ് അദ്ദേഹത്തിനില്ലെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി.