Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയ്റ്റ്ലി വരുംവരെ ധനം ഗോയലിന്; സ്മൃതിക്ക് വീണ്ടും വകുപ്പുനഷ്ടം

smriti-rathore-piyush

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കേ കേന്ദ്രമന്ത്രിസഭയിൽ സുപ്രധാന അഴിച്ചുപണി. വാർത്താവിതരണ മന്ത്രാലയത്തിൽ നിന്നു സ്മൃതി ഇറാനിയെ മാറ്റി. പകരം രാജ്യവർധൻ റാത്തോഡിനു വാർത്താവിതരണ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല നൽകി. അരുൺ ജയ്റ്റ്ലി ചികിത്സയിലായതിനാൽ കേന്ദ്ര ധനമന്ത്രിയുടെ അധികച്ചുമതല റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനു നൽകി.

അൽഫോൻസ് കണ്ണന്താനത്തെ ഇലക്ട്രോണിക്സ്, വിവര സാങ്കേതിക മന്ത്രാലയത്തിൽ നിന്നു മാറ്റി. ടൂറിസത്തിനു പുറമേ കണ്ണന്താനത്തിന് ഇവിടെ അധികച്ചുമതലയായിരുന്നു. കേന്ദ്ര ശുദ്ധജല, ശുചീകരണ സഹമന്ത്രി എസ്.എസ്.അലുവാലിയയെ അതിൽ നിന്നു മാറ്റി ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജിയുടെ ചുമതല നൽകി.

ധനമന്ത്രി അരുൺ ജയ്റ്റ്ലി തിങ്കളാഴ്ച ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായി. രോഗബാധിതനായതിനാൽ അദ്ദേഹം കുറെനാളായി ധനമന്ത്രാലയത്തിലേക്കു വരുന്നുണ്ടായിരുന്നില്ല. നരേന്ദ്ര

മോദി മന്ത്രിസഭയിൽ ഇതു രണ്ടാം തവണയാണു സ്മൃതി ഇറാനിയെ ഒരു സുപ്രധാന വകുപ്പിൽ നിന്നു മാറ്റുന്നത്. ആദ്യം മാനവശേഷി വകുപ്പു കൈകാര്യം ചെയ്തിരുന്ന സ്മൃതിക്കെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. അതോടെ ആ വകുപ്പ് പ്രകാശ് ജാവഡേക്കർക്കു നൽകി സ്മൃതിയെ ടെക്സ്റ്റൈൽസ് വകുപ്പിലേക്കു മാറ്റി. തുടർന്നാണ് അവർക്കു വാർത്താ വിതരണത്തിന്റെ ചുമതല കൂടി നൽകിയത്. അവിടെയും സ്മൃതി ഇറാനി ഒട്ടേറെ വിവാദങ്ങളിൽപ്പെട്ടു.

മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയതു പ്രതിഷേധത്തിനിടയാക്കി. മാധ്യമ ലേഖകരുടെ അക്രെഡിറ്റേഷൻ റദ്ദാക്കാനുള്ള നീക്കം പിന്നീടു പിൻവലിക്കേണ്ടി വന്നു. ദേശീയ ചലച്ചിത്ര അവാർഡ് വിതരണം വലിയ വിവാദമായി. രാഷ്ട്രപതി 11 അവാർഡുകൾ മാത്രമേ നൽകൂ എന്ന വിവരം മുൻകൂട്ടി അറിയിച്ചിട്ടും അത് അവാർഡ് ജേതാക്കളെ അറിയിച്ചില്ല. ഒടുവിൽ അൻപതിലേറെ അവാർഡ് ജേതാക്കൾ പ്രതിഷേധിച്ച് അവാർഡുദാന ചടങ്ങു ബഹിഷ്കരിച്ചു. ഇതിൽ രാഷ്ട്രപതിയും തന്റെ നീരസം പ്രധാനമന്ത്രിയെ അറിയിച്ചു.