ബെംഗളൂരുവിൽ റിസോർട്ടിലും ഹോട്ടലിലുമുണ്ടായിരുന്ന കോൺഗ്രസ്, ദൾ എംഎൽഎമാരെ രാത്രി വൈകി ബസുകളിൽ പുറത്തേക്കു കൊണ്ടുപോയി. എവിടേക്കെന്നു വ്യക്തമല്ല. കൊച്ചി, പുതുച്ചേരി, ഹൈദരാബാദ് നഗരങ്ങൾ അഭ്യൂഹങ്ങളിലുണ്ട്. അതേ സമയം കോൺഗ്രസിന്റെ ആനന്ദ് സിങ്, പ്രതാപ് ഗൗഡ പാട്ടീൽ എന്നീ എംഎൽഎമാരെ ‘കാണ്മാനില്ല’; രാജശേഖർ ബസവരാജ് പാട്ടീൽ സുഖമില്ലാത്തതിനാൽ ക്യാംപ് വിട്ടു.
ബെള്ളാരി ഖനി ലോബിയുടെ ഭാഗമായിരുന്ന ആനന്ദ് സിങ് ബിജെപിയിൽനിന്നാണു കോൺഗ്രസിലെത്തിയത്. എംഎൽഎമാരെ കൂറുമാറ്റാൻ ബെള്ളാരി ഖനി ലോബിയുടെ പിൻബലത്തോടെ ബി. ശ്രീരാമുലു രംഗത്തുള്ളതായി കോൺഗ്രസും ദളും ആരോപിക്കുന്നു. എംഎൽഎമാരെ കിട്ടാത്തതിനാൽ കുടുംബാംഗങ്ങൾക്കാണു വിളിയെത്തുന്നത്.