കൊൽക്കത്ത∙ ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനു വൻമുന്നേറ്റം. സിപിഎമ്മിനെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളി ബിജെപി രണ്ടാമതെത്തി. ത്രിതലപഞ്ചായത്തിൽ ആകെ 58,692 സീറ്റുകളിൽ 38,546 സീറ്റുകളിലേക്കാണു മല്‍സരം നടന്നത്. 20,076 സീറ്റുകളിൽ തൃണമൂൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ വിഷയം നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
പുറത്തുവന്ന ഫലങ്ങള്‍ പ്രകാരം തൃണമൂല്‍ കോണ്‍ഗ്രസ് ആകെ 9375 സീറ്റുകള്‍ നേടി. ഗ്രാമപഞ്ചായത്തിൽ തൃണമൂൽ 9270 സീറ്റുകളിൽ വിജയം നേടി. 2317 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 2079 സീറ്റുകൾ നേടിയ ബിജെപി 200 സീറ്റുകളിൽ മുന്നിലാണ്. സിപിഎം 562 സീറ്റുകളും കോൺഗ്രസ് 315 സീറ്റുകളും നേടി.
വോട്ടെണ്ണലിനിടയിലും അക്രമം
കൊൽക്കത്ത ∙ ബംഗാളിലെ പഞ്ചായത്ത് സമിതിയില്‍ തൃണമൂൽ 95 സീറ്റുകളില്‍ ജയം കണ്ടു. 65 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ജില്ലാ പരിഷത്തില്‍ തൃണമൂൽ പത്തു സീറ്റുകള്‍ നേടി. 25 സീറ്റുകളില്‍ മുന്നിലാണ്. മുർഷിദാബാദ്, മാൽഡ ജില്ലകളില്‍ ഒഴികെ ബിജെപിയാണു തൃണമൂലിന്റെ മുഖ്യഎതിരാളി. ഈ രണ്ടു ജില്ലകളിലും കോൺഗ്രസ് രണ്ടാം സ്ഥാനത്തുണ്ട്. ഗ്രാമപഞ്ചായത്തില്‍ 707 സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കു ജയിക്കാനായി.
മേയ് 14 ന് നടന്ന തിരഞ്ഞെടുപ്പിൽ 73 ശതമാനം ആയിരുന്നു പോളിങ്. 572 ബത്തുകളിൽ റീപോളിങ് നടന്നു. തൃണമൂലിനെതിരായ സിപിഎം–ബിജെപി കൂട്ടുകെട്ട് ദേശീയശ്രദ്ധ നേടിയിരുന്നു. തിരഞ്ഞെടുപ്പ് ദിനത്തിലെന്ന പോലെ ഇന്നലെയും വ്യാപക അക്രമം അരങ്ങേറി. പലയിടത്തും വോട്ടെണ്ണൽ തടസ്സപ്പെട്ടു.