ന്യൂഡൽഹി ∙ കർണാടകയിൽ അധികാരം പിടിച്ചെടുക്കാൻ ജനാധിപത്യ വിരുദ്ധ നടപടികൾ സ്വീകരിച്ചതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും ജനങ്ങളോടു മാപ്പു പറയണമെന്നു കോൺഗ്രസ്. 6500 കോടി രൂപയാണു സംസ്ഥാന ഭരണം പിടിക്കാൻ ബിജെപി ചെലവഴിച്ചതെന്നു മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ കുറ്റപ്പെടുത്തി.
കള്ളപ്പണത്തിനെതിരായ പോരാട്ടത്തെക്കുറിച്ചു വാതോരാതെ സംസാരിക്കുന്ന ബിജെപി കർണാടകയിൽ വ്യാപകമായി കള്ളപ്പണം ഒഴുക്കി. ബിജെപിയുടെ തിരഞ്ഞെടുപ്പു ചെലവിനെക്കുറിച്ചു സ്വതന്ത്ര അന്വേഷണം നടത്തണം. കർണാടകയിൽ അനീതി നേരിട്ടുവെന്നു പറയാൻ അമിത് ഷായ്ക്കു ധാർമിക അവകാശമില്ല. കർണാടകയിലെ ജനവിധി ബിജെപിക്ക് എതിരാണ്. ഭരണം പിടിക്കാൻ ശ്രമിച്ചതു വഴിയുണ്ടായ നാണക്കേടു ബിജെപി സ്വയം ഏറ്റുവാങ്ങിയതാണ് – ആനന്ദ് ശർമ പറഞ്ഞു.