ജമ്മു ∙ വെടിവയ്ക്കരുതെന്ന് ഇന്ത്യൻ സേനയോട് അഭ്യർഥിച്ചതിനു തൊട്ടുപിന്നാലെ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ആറുപേർക്കു പരുക്കേറ്റു. അർണിയയിലെ പ്രധാന മാർക്കറ്റിലും പൊലീസ് സ്റ്റേഷനിലും ഷെല്ലുകൾ പതിച്ചു. പരുക്കേറ്റവരിൽ ഒരു സ്ത്രീയും പൊലീസ് ഓഫിസറും ഉൾപ്പെടുന്നു. നാട്ടുകാർ പരിഭ്രാന്തരായി പലായനം തുടങ്ങി. സുരക്ഷയെ കരുതി, അതിർത്തിയിൽനിന്ന് അഞ്ചു കിലോമീറ്റർ അകലെവരെയുള്ള സ്കൂളുകൾ അടച്ചു. പുൽവാമ ജില്ലയിലെ ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിച്ചിരുന്ന പൊലീസ് പോസ്റ്റ് ഭീകരർ ആക്രമിച്ചെങ്കിലും പൊലീസ് തിരിച്ചടിച്ചു. ആളപായമില്ല.
ഇതേസമയം, കുൾഗാമിൽ ഏപ്രിൽ പത്തിനു ഭീകരരുമായുള്ള പോരാട്ടത്തിൽ വെടിയേറ്റ നായിക് ദീപക് നൈൻവാൾ ചികിൽസയിലിരിക്കെ മരിച്ചു. മേയ് പതിനഞ്ചിനുശേഷം രണ്ടു ബിഎസ്എഫ് ജവാന്മാരെയാണു പാക്ക് ആക്രമണത്തിൽ ഇന്ത്യയ്ക്കു നഷ്ടപ്പെട്ടത്. നാലു നാട്ടുകാർ കൊല്ലപ്പെടുകയും 11 പേർക്കു പരുക്കേൽക്കുകയും ചെയ്തു.