ചെന്നൈ ∙ വിദേശത്തെ സ്വത്തുവിവരം മറച്ചുവച്ചതുമായി ബന്ധപ്പെട്ട് ആരംഭിച്ച വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ കുടുംബാംഗങ്ങളുടെ ആവശ്യം മദ്രാസ് ഹൈക്കോടതി നിരസിച്ചു. ഇതോടെ, ചിദംബരത്തിന്റെ ഭാര്യ നളിനി, മകൻ കാർത്തി, കാർത്തിയുടെ ഭാര്യ ശ്രീനിധി എന്നിവർക്കെതിരെ കള്ളപ്പണം തടയൽ നിയമപ്രകാരം വിചാരണയ്ക്കു വഴിയൊരുങ്ങി.
കേസിൽ വിചാരണ ആരംഭിക്കാൻ അനുമതി ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് നേരത്തേ കോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരെയാണു ചിദംബരത്തിന്റെ കുടുംബാംഗങ്ങൾ ഹർജി നൽകിയത്. വിചാരണ നടപടികൾ സ്റ്റേ ചെയ്ത് ഇടക്കാലവിധി പുറപ്പെടുവിക്കാൻ വിസമ്മതിച്ച കോടതി, എതിർ സത്യവാങ്മൂലം ഹാജരാക്കാൻ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പിനു നോട്ടിസ് നൽകി. ഹർജി ഇനി അടുത്ത മാസം അഞ്ചിനു പരിഗണിക്കും.