അമൃത്സർ (പഞ്ചാബ്) ∙ കോൺഗ്രസിന്റെ കോർപറേഷൻ കൗൺസിലർ പെഹൽവാൻ ഗുർദീപ് സിങ്ങിനെ (42) അജ്ഞാതരായ മൂന്നംഗ മുഖംമൂടി സംഘം വെടിവച്ചുകൊന്നു. ഗോൾബാഗ് മേഖലയിൽ വ്യായാമം ചെയ്തശേഷം കുളിക്കുമ്പോൾ കുളിമുറിയിൽ ഇടിച്ചുകയറി വെടിവയ്ക്കുകയായിരുന്നു. സമീപത്തെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
ആകാശത്തേക്കു നിറയൊഴിച്ചാണ് അക്രമിസംഘം രക്ഷപ്പെട്ടത്. ആറാം തീയതി ബ്ലൂ സ്റ്റാർ ഓപ്പറേഷന്റെ വാർഷികത്തിനു മുന്നോടിയായി നഗരത്തിൽ സുരക്ഷാസംവിധാനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. അതിനിടെ നടന്ന കൊലപാതകം പൊലീസിന്റെ വീഴ്ചമൂലമാണെന്നു സ്ഥലം എംഎൽഎയും വിദ്യാഭ്യാസമന്ത്രിയുമായ ഒ.പി.സോനി കുറ്റപ്പെടുത്തി.