ബെംഗളൂരു ∙ കർണാടക മന്ത്രിസഭാ വികസനത്തിൽ പരിഗണന ലഭിച്ചില്ലെന്ന വാദവുമായി പ്രതിഷേധിക്കുന്ന എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. മുതിർന്ന നേതാക്കളായ എം.ബി.പാട്ടീൽ, എച്ച്.കെ.പാട്ടീൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇടഞ്ഞുനിൽക്കുന്ന എംഎൽഎമാർ നാളെ യോഗം ചേരും. പദവികൾക്കായുള്ള സമ്മർദം ശക്തമാക്കുകയും കോൺഗ്രസ് ഒഴിച്ചിട്ടിരിക്കുന്ന ആറ് മന്ത്രിസ്ഥാനങ്ങളുടെ കാര്യത്തിൽ ഉടൻ തീരുമാനം എടുപ്പിക്കുകയുമാണു ലക്ഷ്യം.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി എം.ബി.പാട്ടീൽ ഡൽഹിയിൽ ചർച്ചനടത്തി. ലിംഗായത്ത് സമുദായത്തെ പ്രതിനിധീകരിച്ച് ഉപമുഖ്യമന്ത്രിസ്ഥാനമോ കർണാടക പിസിസി അധ്യക്ഷ സ്ഥാനമോ എം.ബി.പാട്ടീൽ ആവശ്യപ്പെട്ടെന്നാണു സൂചന. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത രാഹുൽ, മറ്റ് ആവശ്യങ്ങൾ തള്ളി. എന്നാൽ ഇത്തരം ആവശ്യങ്ങൾ മുന്നോട്ടു വച്ചിട്ടില്ലെന്ന് പാട്ടീൽ പറഞ്ഞു.
ഇതിനിടെ പ്രതിപക്ഷ നേതാവെന്ന നിലയ്ക്കു ബി.എസ്.യെഡിയൂരപ്പ സർക്കാരുമായി സഹകരിക്കണമെന്നും അനാവശ്യ രാഷ്ട്രീയക്കളി അവസാനിപ്പിക്കണമെന്നും മന്ത്രി ഡി.കെ.ശിവകുമാർ ആവശ്യപ്പെട്ടു.